പുനെ: സ്ത്രീധന പീഡനങ്ങൾക്കെതിരെ എത്രയൊക്കെ നടപടി സ്വീകരിച്ചാലും അത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്. വിസ്മയയുടേതിന് സമാനമായ വിധത്തിൽ സ്ത്രീധന പീഡനം കേരളത്തിൽ അങ്ങോളമിങ്ങോളും അരങ്ങേറുന്നുണ്ട്. പൂനയിൽ മലയാളി യുവതി ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലും സ്ത്രീധനം വില്ലനാകുകയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിലാണ്.

29ാകാരിയായ പ്രീതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് അഖിലിനെയാണ് പിടികൂടിയത്. ബുധനാഴ്ചയാണ് പ്രീതയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലിന്റെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന.

ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി പ്രീതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മകളുടെ മരണവിവരം പോലും തങ്ങളെ അഖിലിന്റെ വീട്ടുകാർ അറിയിച്ചില്ലെന്നും മറ്റൊരാൾ വിളിച്ചുപറഞ്ഞാണ് അറിഞ്ഞതെന്നും പ്രീതിയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രീതിയുടേത് ആത്മഹത്യയല്ല. കൊലപാതകമാണ്. ശരീരത്തിൽ ക്ഷതമേറ്റ പാടുകളുണ്ടെന്നും ഇവർ പറഞ്ഞു.

അഞ്ചുവർഷം മുമ്പാണ് പ്രീതിയുടെയും അഖിലിന്റെയും വിവാഹം. 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ പിന്നെയും സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കൾ ആരാപിക്കുന്നുണ്ട്. അഖിലിന്റെ അമ്മയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രീതിയുടെ മൃതദേഹം നാളെ സ്വദേശമായ കൊല്ലത്ത് സംസ്‌കരിക്കും.

കൊല്ലം സ്വദേശിനിയായി വിസ്മയയുടെ ദുരൂഹ മരണവും നേരത്തെ കേരളത്തെ നടക്കുന്നതായിരുന്നു. ഈ കേസിൽ ഭർത്താവ് കിരൺ കുമാർ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയാണ്.