ദുബായ്: ഐ.പി.എല്ലിൽ ഈ സീസണിലെ അവസാന മത്സരത്തിൽ തകർപ്പൻ ജയവുമായി പഞ്ചാബ് കിങ്സ്. ചെന്നൈ സൂപ്പർ കിങ്സിനെതിരേ ആറു വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. സൂപ്പർ കിങ്സ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം 13 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു.

തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുലാണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്. 41 പന്തിൽ നിന്ന് എട്ടു സിക്സും ഏഴു ഫോറുമടക്കം രാഹുൽ 98 റൺസോടെ പുറത്താകാതെ നിന്നു. മായങ്ക് അഗർവാൾ (12), സർഫറാസ് ഖാൻ (0), ഷാരൂഖ് ഖാൻ (8), എയ്ഡൻ മാർക്രം (13) എന്നിവരാണ് പുറത്തായ താരങ്ങൾ. ചെന്നൈക്കായി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയെ പഞ്ചാബ് ബൗളർമാർ ആറിന് 134 എന്ന സ്‌കോറിലൊതുക്കിയിരുന്നു.അർധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 55 പന്തുകൾ നേരിട്ട ഡുപ്ലെസി രണ്ടു സിക്‌സും എട്ട് ഫോറുമടക്കം 76 റൺസെടുത്തു.

ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഡുപ്ലെസി കൂട്ടിച്ചേർത്ത 67 റൺസാണ് ചെന്നൈയെ 100 കടത്തിയത്. ജഡേജ 17 പന്തിൽ നിന്ന് 15 റൺസോടെ പുറത്താകാതെ നിന്നു. ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നാലാം ഓവറിൽ തന്നെ ആദ്യ തിരിച്ചടിയേറ്റു. ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനെ (12) അർഷദീപ് സിങ് മടക്കി. പിന്നാലെ അക്കൗണ്ട് തുറക്കും മുമ്പ് മോയിൻ അലിയും മടങ്ങി.

റോബിൻ ഉത്തപ്പ (2), അമ്പാട്ടി റായുഡു (4) എന്നിവരും നിരാശപ്പെടുത്തി. ക്യാപ്റ്റൻ എം.എസ് ധോനിക്ക് 15 പന്തിൽ നിന്ന് നേടാനായത് 12 റൺസ് മാത്രം. പഞ്ചാബിനായി അർഷദീപ് സിങ്ങും ക്രിസ് ജോർദാനും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.