നാഗർകോവിൽ: രഹസ്യ കാമുകനുമായുള്ള അവിഹിത ബന്ധം കണ്ടുപിടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ നാഗർകോവിലിലാണ് സംഭവം. ഫോട്ടോഗ്രാഫറായ ഗണേശിനെ (38) വകവരുത്താൻ വേണ്ടിയാണ് യുവതി ക്വട്ടേഷൻ നൽകിയത്. ഇതിനായി രണ്ട് ലക്ഷം രൂപയാണ് ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് നൽകിയത്. സംഭവം പുറത്തായതോടെ ഭാര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. നാഗർകോവിൽ വടശ്ശേരി കേശവ തിരുപുരം സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ഗണേശാണ് സംഭവത്തിലെ ഇരയായ വ്യക്തി. ഗണേശിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഭാര്യ ഗായത്രി (35), ക്വട്ടേഷൻ സംഘത്തിലെ കുരുതംകോട് സ്വദേശി വിജയകുമാർ (45), നെയ്യൂർ സ്വദേശി കരുണാകരൻ എന്നിവർ പിടിയിലായത്. സംഭവം പുറത്തായതോട യുവതിയുടെ കാമുകൻ മുങ്ങി.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗണേശിനെ തലയ്ക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിച്ചത്. ഭർത്താവ് കട്ടിലിൽ നിന്നും വീണുവെന്നായിരുന്നു ഗായത്രി പറഞ്ഞത്. അയൽവാസികളോടാണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ഡോക്ടർമാരാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം പ്രകടിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലയ്‌ക്കേറ്റ മുറിവ് തലയിൽ ഭാരമുള്ള കമ്പി കൊണ്ട് അടിച്ചതാകാമെന്ന സംശയം ഡോക്ടർ പങ്കുവെച്ചു. ഇപ്പോൾ കോമ സ്റ്റേജിൽ ആണെന്നും ഡോക്ടർമാർ അറിയിച്ചു. ഇതിൽ സംശയം തോന്നിയ ഗണേശിന്റെ ബന്ധുക്കൾ വടശ്ശേരി പൊലീസിൽ പരാതി നൽകി.

നാഗർകോവിൽ ക്രൈം ബ്രാഞ്ച് ഡി.എസ്‌പി ഗണേശ്, വടശ്ശേരി പൊലീസ് ഇൻസ്പെക്ടർ കാളീശ്വരി എന്നിവർ ഗായത്രിയെ ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്. പൊലീസ് പറയുന്നത് ഇങ്ങനെ- ഗായത്രിക്ക് വീടിനടുത്തുള്ള കട ഉടമയും മധുര സ്വദേശിയുമായ യാസർ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. യാസറിന് പ്ലേ സ്‌കൂൾ തുടങ്ങാനായി ഒരു വർഷം മുൻപ് ഗായത്രിയോട് സാമ്പത്തിക സഹായം ചോദിച്ചു. ഗായത്രി തന്റെ ഭർത്താവിന്റെ പേരിലുള്ള വീടിന്റെ ആധാരം സ്വകാര്യ ബാങ്കിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകി. യാസർ ഈ തുക ഉപയോഗിച്ച് പ്ലേ സ്‌കൂൾ തുടങ്ങുകയും അതിൽ ഗായത്രിയെ അദ്ധ്യാപികയാക്കുകയും ചെയ്തു.

യാസറും ഗായത്രിയും തമ്മിലുള്ള വഴിവിട്ട ബന്ധം ഗണേശ് അറിയുകയും അത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന് ഇവർക്കിടയിൽ ആറുമാസമായി നിരന്തരം വഴക്കുമുണ്ടാകുമായിരുന്നു. ഇതിൽ അമർഷം കൊണ്ട് ദിവസങ്ങൾക്ക് മുൻപ് ഭർത്താവിനെ കൊല്ലാൻ രണ്ടു ലക്ഷം രൂപയ്ക്ക് ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകി. തുടർന്ന് രാത്രി വീടിന്റെ വാതിൽ തുറന്നിടുകയും ഭർത്താവ് കിടക്കുന്ന മുറി കാണിച്ചു കൊടുക്കുകയും ചെയ്തു. രാത്രി വീട്ടിൽ എത്തിയ ക്വട്ടേഷൻ സംഘങ്ങളായ വിജയകുമാറും കരുണക്കാരനും ചുറ്റിക കൊണ്ട് ഗണേശിന്റെ തലയിലും ശരീരത്തിലും അടിച്ചു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ ഇവർ രക്ഷപ്പെട്ടു. ഉടൻ ഗായത്രി തന്റെ ഭർത്താവ് ഉറക്കത്തിൽ കട്ടിലിൽ നിന്നു വീണ് തലയ്ക്ക് പരിക്കേറ്റെന്ന് നാട്ടുകാരെ ധരിപ്പിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തിൽ അറസ്റ്റിലായ ഗായത്രി ഉൾപ്പെടെയുള്ളവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയ യാസറിനെ പിടികൂടാനായി രണ്ടു സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നു. ആറു വർഷം മുൻപാണ് ഗണേശിന്റെയും ഗായത്രിയുടെയും വിവാഹം നടന്നത്. ഇവർക്ക് നാലു വയസുള്ള ആൺകുട്ടിയുണ്ട്.