കൊച്ചി: സിപിഎം ആഗ്രഹിച്ച രീതിയിൽ ഫസൽ വധക്കേസ് അന്വേഷിക്കാതിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണനെ പിന്തുടർന്ന് വേട്ടയാടുകയായിരുന്നു പിണറായി സർക്കാർ. രണ്ടു ദിവസമായി ഈ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നു. അതിന് പിന്നാലെ ദുരൂഹത കൂട്ടി അപകടവും. പെൻഷൻ ആനുകൂല്യങ്ങൾ പോലും നിരസിച്ചതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് രാധാകൃഷ്ണൻ ഇപ്പോൾ. ഇന്നലെ തൃപ്പൂണിത്തുറയിൽ വെച്ച് ഒരപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായതോടെ കൂടുതൽ ആശങ്കയിലാണ് രാധാകൃഷ്ണൻ.

രാധാകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഈ അപകടത്തിന് പിന്നിൽ ദുരൂഹത രാധാകൃഷ്ണന്റെ സുഹൃത്തുക്കൾ സംശയിക്കുന്നുണ്ട്. കണ്ണൂരിലെ സിപിഎം ഗുണ്ടകൾ പലരേയും വാഹനത്തിന് ഇടിച്ചു കൊല്ലുന്ന രീതി പുതുതായി അവലംബിച്ചിരുന്നു. അന്വേഷണങ്ങൾ ഒഴിവാക്കാനുള്ള തന്ത്രമാണ് അപകടം സൃഷ്ടിക്കൽ. ഇതിന് വ്യക്തമായ പരിശീലനം നേടിയവരും ഉണ്ട്. അർജുൻ ആയങ്കിയുടെ സുഹൃത്തിന്റെ വാഹനം അപകടത്തിൽ പോലും ദുരൂഹത മണത്തിരുന്നു. കണ്ണൂരിൽ പല ആർഎസ്എസ് നേതാക്കളും വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ പരിവാറുകാരും ദുരൂഹത ആരോപിച്ചിരുന്നു.

രാധാകൃഷ്ണനെ സ്‌കൂട്ടറിടിച്ച് ഗുരുതര മായ പരിക്കോടെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ഞെട്ടലുളവാക്കുന്നതാണെന്ന് സോഷ്യൽ മീഡിയയും പ്രതികരിക്കുന്നു. തന്നെ ജീവിക്കാനനുവദിക്കില്ലെന്ന സിപിഎം ഭീഷണി യഥാർത്ഥ്യമാക്കാനുള്ള ശ്രമമായിരുന്നോ ഇപ്പോഴത്തെ സ്‌കൂട്ടർ ആക്‌സിഡന്റ് എന്നന്വേഷിക്കണം. എന്നാൽ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ തന്നെ അത് വാദിയെ പ്രതിയാക്കുന്ന തരത്തിലായിരിക്കും നടക്കുക. രാധാകൃഷ്ണന് വേണ്ടി ശബ്ദിക്കാൻ പഴയ കാല സഹപ്രവർത്തകർ രംഗത്ത് വരില്ല. പൊതു സമൂഹം ശബ്ദിച്ചേ മതിയാവൂ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ച.

ഇതെല്ലാം രാധാകൃഷ്ണന് നേരെയുള്ള അപകടത്തിലും ദുരൂഹത ശക്തമാക്കുന്നു. പാർട്ടിയുടേയും സർക്കാരിന്റെയും പ്രതികാര നടപടികൾ സഹിക്കാനാവാതെ, ഇനി ആത്മഹത്യ ചെയ്യേണ്ടി വരുമെന്നു രാധാകൃഷ്ണൻ പരാതി പറഞ്ഞപ്പോൾ അതു ചെയ്തോളൂ എന്ന ക്രൂരമായ മറുപടി നൽകിയ മുഖ്യമന്ത്രിയുടെ ചെയ്തികളെക്കുറിച്ച് ഇന്നലെ കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫസൽ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരെ പ്രതികളാക്കാനുള്ള സിപിഎം നീക്കത്തിന് കൂട്ടുനിൽക്കാത്തതോടെയാണ് രാധാകൃഷ്ണനെതിരായി സിപിഎം നീങ്ങിയത്. കൊടിയ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ സാഹചര്യവുമുണ്ടായി. ഈ വാർത്തകളെല്ലാം വൈറലായി.

ഈവർഷം ഏപ്രിൽ 30ന് റിട്ടയർ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ദൂതൻ വഴി രണ്ട് മെമോ ഒരുമിച്ച് നൽകിയാണ് പിണറായി സർക്കാർ പ്രതികാരം തുടർന്നത്. ഇതോടെ പെൻഷനും മറ്റ് ആനകൂല്യങ്ങളും ഇല്ലാതായി. താത്ക്കാലിക പെൻഷനും നിഷേധിച്ചു. മെയ് ഒന്നിന് തന്നെ താൽകാലിക പെൻഷൻ തരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. പതിനഞ്ചു ദിവസത്തിനകം നൽകേണ്ട പെൻഷൻ കിട്ടാതെ വന്നതോടെ ജൂലൈ കഴിഞ്ഞപ്പോൾ അന്വേഷിച്ചു. അപേക്ഷ കിട്ടിയില്ലെന്നായിരുന്നു മറുപടി. ഓഗസ്ത് 14ന് രജിസ്‌ട്രേഡ് ലെറ്റർ വഴി വീണ്ടും അയച്ചു, 16ന് അവിടെ ലഭിച്ചു.

റിട്ടയർ ചെയ്ത് ഏഴ് മാസം പിന്നിടുമ്പോഴും മെമോ നൽകിയ വിഷയം പരിശോധിക്കാൻ പോലും തയാറായിട്ടില്ലെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു പ്രശ്നത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് രാധാകൃഷ്ണൻ. 2012ൽ എക്‌സൈസ് വകുപ്പിൽ അഡീ. കമ്മീഷൻ എൻഫോഴ്‌സ്‌മെന്റായി ഡെപ്യൂട്ടേഷനിലിരിക്കുമ്പോഴും 2015ൽ കെഎസ്ഇബി വിജിലൻസ് എസ്‌പിയായിരിക്കുമ്പോഴും രാധാകൃഷ്ണനെതിരെ സിപിഎമ്മിന്റെ ഒത്താശയോടെ കീഴുദ്യോഗസ്ഥർ പരാതികൾ നൽകി. ഇതെല്ലാം വ്യാജപരാതികളാണെന്ന് പിന്നീടു കണ്ടെത്തി. 2015ൽ അന്നത്തെ ഡിജിപി സെൻകുമാറാണ് ഒരു പരാതി തള്ളിയത്.

2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതോടെ പ്രതികാര നടപടി തുടങ്ങി. ഐപിഎസ് സെലക്ഷന് അർഹതയുള്ളവരുടെ ലിസ്റ്റിൽ നിന്ന് ആദ്യം ഒഴിവാക്കി. അർഹതയുള്ളതാണെന്ന് കണ്ടെത്തി പിന്നീട് ഉൾപ്പെടുത്തി. ഇതറിഞ്ഞതോടെയാണ് പഴയ റിപ്പോർട്ട് പൊക്കിയെടുത്ത് സസ്‌പെൻഷൻ നൽകുന്നത്.

ഇതിന് ശേഷം പത്ത് തവണയോളം സസ്‌പെൻഷൻ നീട്ടി. നാലര വർഷത്തോളം സുപ്രീംകോടതിയിൽ കേസുമായി നടന്ന ശേഷം 2020 ആഗസ്തിലാണ് സർവീസിൽ തിരിച്ചു കയറിയത്. സർവീസ് റെഗുലറൈസ് ചെയ്ത് തരണമെന്ന് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ അതിശക്തമായി തന്നെ രാധാകൃഷ്ണൻ പ്രതികരിച്ചു.