തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ കെ. മുരളീധരനെ വാനോളം പുകഴ്‌ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.കേരളത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ താൻ നിർബന്ധമായും എത്തണമെന്ന് കരുതിയത് മുരളീധരന്റെ പ്രചാരണത്തിനായാണെന്ന് രാഹുൽ പറഞ്ഞു. മുരളീധരൻ പ്രതിനീധികരിക്കുന്നത് കേരളമെന്ന ആശയത്തെയാണെന്നും അദ്ദേഹം പറഞ്ഞു.


രാഹുലിന്റെ വാക്കുകൾ:

കേരളത്തിൽ ആർക്കൊക്കെ വേണ്ടി പ്രചരണത്തിനിറങ്ങണമെന്നവരുടെ ലിസ്റ്റ് ഞാൻ നോക്കുകയായിരുന്നു. അതിൽ ഒരാളുടെ പ്രചരണത്തിന് എനിക്ക് പോയെ പറ്റൂ എന്ന് ഞാൻ പറഞ്ഞു. അത് വേറെ ആർക്കും വേണ്ടിയല്ല, ഈ മനുഷ്യന് വേണ്ടിയാണ്.

മുരളീധരൻ കേവലം കോൺഗ്രസിന്റെ മാത്രം സ്ഥാനാർത്ഥിയല്ല. അദ്ദേഹം പ്രതിനീധീകരിക്കുന്നത് കേരളം എന്ന ആശയത്തെയാണ്. അദ്ദേഹം മത്സരിക്കുന്നത് വിദ്വേഷത്തിനെതിരെയാണ്.

നേരത്തെ പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിനെത്താത്തതിൽ മുരളീധരൻ അതൃപ്തി അറിയിച്ചിരുന്നു. പരാതി മുരളീധരൻ പ്രിയങ്ക ഗാന്ധിയെ നേരിട്ടറിയിക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധി നേമത്ത് പര്യടനം നടത്തിയില്ലെങ്കിൽ അത് മറ്റ് വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതോടെ ഏപ്രിൽ മൂന്നിന് വീണ്ടുമെത്തുമെന്ന് പ്രിയങ്ക മുരളീധരന് വാക്ക് നൽകിയിരുന്നു.

എന്നാൽ ഇതിന് പിന്നാലെ പ്രിയങ്ക ഐസൊലേഷനിലാകുകയായിരുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായാണ് വടകര എംപിയായിരുന്ന കെ. മുരളീധരനെ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് നേമത്ത് മത്സരിക്കാനായി നിയോഗിച്ചത്.