ലക്‌നൗ: ലംഖീപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ പോകവെ യുപി പൊലീസ് അറസ്റ്റ് ചെയ്ത പ്രിയങ്ക ഗാന്ധിക്ക് പിന്തുണയറിയിച്ച് സഹോദരനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ പ്രിയങ്കയെ അഭിനന്ദിച്ചത്. നിന്റെ ധൈര്യത്തെ കേന്ദ്ര സർക്കാർ ഭയക്കുന്നുണ്ടെന്നും അഹിംസയിലൂന്നിയ ഈ സമരം വിജയിക്കുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

'പ്രിയങ്ക, എനിക്കറിയാം നീ പിന്തിരിയില്ലെന്ന്. അവർ നിന്റെ ധൈര്യത്തിൽ ഭയപ്പെടുന്നുണ്ട്. നീതിക്ക് വേണ്ടിയുള്ള ഈ അഹിംസാ പോരാട്ടത്തിൽ നമ്മളീ രാജ്യത്തെ കർഷകരെ വിജയിപ്പിക്കും,' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് രംഗത്തു വന്നിട്ടുണ്ട്. പ്രിയങ്കയുടെ വസ്ത്രം കീറിക്കളയാൻ ശ്രമിച്ചെന്നും കൈ പിടിച്ച് തിരിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. തങ്ങളുടെ പോരാട്ടം തുടരുമെന്നും ഉത്തർപ്രദേശ് കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.

ലഖിംപൂർ ഖേരിയിൽ വാഹനമിടിച്ച് കൊല്ലപ്പെട്ട കർഷകരുടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിതായിരുന്നു പ്രിയങ്ക. യുപിയിലെ ഹർഗാവോൺ സ്റ്റേഷൻ പരിധിയിൽ വച്ചാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമിടിച്ച് കയറി നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്.

അതേസമയം കർഷക സംഘടനകൾ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കർഷക നേതാവ് രാകേഷ് ടികായത്തും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള കർഷകരും യുപിയിലേക്ക് യാത്ര തിരിച്ചു. എട്ട് കർഷകർക്ക് പരുക്കേറ്റതായി കർഷക സംഘടനകൾ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ താൻ ദുഃഖിതനാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദ കർഷക നിയമങ്ങൾക്കെതിരായ സമരത്തിന് ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ വിവാദം. അതുകൊണ്ട് തന്നെ ഇത് രാജ്യത്തുടനീളം വ്യാപിക്കാനും സാധ്യതയുണ്ട്.

ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ സന്ദർശനത്തോടനുബന്ധിച്ച് ടികോനിയ-ബംബിർപുർ റോഡിലാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്. അപകടത്തെത്തുടർന്ന് രോഷാകുലരായ കർഷകർ രണ്ടു വാഹനങ്ങൾക്ക് തീയിട്ടു. വാഹനങ്ങൾ തടഞ്ഞ് കർഷകർ യാത്രക്കാരെ മർദിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

മന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കർഷകർ കൊല്ലപ്പെട്ട സംഭവം സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ മജിസ്ട്രേറ്റ് ഓഫീസുകൾക്കുമുന്നിൽ കർഷകർ പ്രതിഷേധിക്കും. കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയുള്ളതിനാൽ കരിങ്കൊടിപ്രതിഷേധം നടത്താനായിരുന്നു അവർ വന്നിറങ്ങുന്ന ഹെലിപാഡിനുസമീപം കർഷകർ ഒത്തുചേർന്നത്.