പത്തനംതിട്ട: കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പരിതാപകരമായ അവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ജില്ലയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണാർഥം നടത്തിയ റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒരു കാറിൽ ഇന്ധനമില്ലെങ്കിൽ എന്താണ് സംഭവിക്കുക. നമ്മുടെ മുഖ്യമന്ത്രി ഇന്ധനമില്ലാത്ത കാറിൽ കയറി ഇരിക്കുകയാണ്. സ്വിച്ച് കീ തിരിക്കുകയും ആക്സിലറേറ്റർ ചവിട്ടുകയും ചെയ്യുന്നു. ഒന്നും സംഭവിക്കുന്നില്ല. കാറൽ മാർക്സിന്റെ പുസ്തകം പഠിച്ച് ഈ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം നോക്കുന്നു. ഒരു ഉത്തരവും ആ പുസ്തകത്തിൽ ഇല്ല. യഥാർഥ പ്രശ്നം ജനങ്ങളുടെ കൈയിൽ പണമില്ല എന്നതു തന്നെയാണ്.

യുഡിഎഫിന്റെ മുഖ്യമന്ത്രി വന്ന് സ്വിച്ച് തിരിച്ചാൽ ആ കാർ സ്റ്റാർട്ടാകും. കാരണം ഇന്ധനം നിറച്ചു കൊണ്ടാകും ആ കാർ സ്റ്റാർട്ട് ചെയ്യുന്നത്. അതിനായി കേരള സമ്പദ് വ്യവസ്ഥയിലേക്ക് പണമെത്തിക്കും. ന്യായ് യോജന പദ്ധതി പ്രകാരം 6000 രൂപ പ്രതിമാസം, 72000 പ്രതിവർഷമെത്തിക്കും. ഈ പണമായിരിക്കും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക. കേരളത്തിൽ വർഷം 72,000 രൂപയെങ്കിലും കിട്ടാത്ത ഒരാൾ പോലുമുണ്ടാകില്ല.

ഈ പണം കൈയിൽ വരുമ്പോൾ നിങ്ങൾ കടകളിൽ പോയി അവശ്യ സാധനങ്ങൾ വാങ്ങും. അപ്പോൾ സാധനങ്ങൾ കുടുതലയായി ഉൽപാദിപ്പിക്കപ്പെടും. ഉൽപാദനം വർധിക്കുമ്പോൾ ഫാക്ടറികളിൽ കൂടുതൽ തൊഴിൽ അവസരങ്ങളുണ്ടാകും. നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്കും ജോലി കിട്ടും. ന്യായ് പദ്ധതി ഒരു പാട് പഠനങ്ങൾക്ക് ശേഷം ആവിഷ്‌കരിച്ചതാണ്. ജനങ്ങളുടെ കൈയിൽ പദ്ധതി പണമെത്തിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.സമ്പദ് വ്യവവസ്ഥ പുനർജനിപ്പിക്കുന്നതിന് എങ്ങനെ ആറായിരം കൊടുക്കാൻ കഴിയുമെന്ന് വ്യക്തമായി പഠിച്ചതാണ്.

മോദി സർക്കാർ ജിഎസ്ടി, നോട്ടു നിരോധനവും കൊണ്ടു വന്നു. ഇന്ധനവില കൂട്ടി. ഞാനതേക്കുറിച്ചൊന്നും പറയുന്നില്ല. കേരളത്തിന്റെ ഭാവിയെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ കേരളത്തിലാണ് ഏറ്റവും കൂടുതൽ. കോൺഗ്രസ് പാർട്ട് കേരളത്തിന്റെ ഭാവിക്ക് ഒരു പദ്ധതി ചൂണ്ടിക്കാണിക്കുന്നു. ചെറുപ്പക്കാർക്ക് ആവശ്യമായ പദ്ധതി. പ്രചരണത്തിന് വരുമ്പോൾ നിങ്ങൾ എൽ.ഡി.എഫുകാരോട് ചോദിക്കൂ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ നിങ്ങളുടെ പദ്ധതി എന്താണെന്ന്?

ഒരാളെ എങ്ങനെ മർദിക്കാം, ഭിന്നിപ്പിക്കാം, ആക്ഷേപിക്കാം, അപമാനിക്കാം എന്ന് അവർക്ക് പറയാൻ കഴിയും. അല്ലാതെ കേരളത്തിന് വേണ്ടി എന്തു ചെയ്യുമെന്ന് പറയാൻ അവർക്ക് കഴിയില്ല. കോൺഗ്രസ് ആരെയും കൊല്ലില്ല, ഭിന്നിപ്പിക്കില്ല, അപമാനിക്കില്ല. അതാണ് കോൺഗ്രസും ഈ പാർട്ടിയും തമ്മിലുള്ള വ്യത്യാസം.കോൺഗ്രസ് അധികാരത്തിൽ വന്നാൽ ക്ഷേമപെൻഷൻ 3000 രൂപയാക്കും. കർഷകർക്ക് താങ്ങുവില നൽകും. 150 രൂപ ആപ്പിളിന്, 130 രൂപ നെല്ലിനും താങ്ങുവില ഏർപ്പെടുത്തും.

കോൺഗ്രസ് 55 ശതമാനം ചെറുപ്പക്കാരായ സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. ശേഷിച്ച 45 ശതമാനം പരിചയ സമ്പന്നരാണ്. ആറന്മുളയിലെ സ്ഥാനാർത്ഥി ഒരു പരിചയ സമ്പന്നനനും പ്രവർത്തി കൊണ്ട് ചെറുപ്പവും ഊർജസ്വലനുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രസംഗം പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്ന സ്ഥാനാർത്ഥി ശിവദാസൻ നായർ തന്നെ കുറിച്ച് രാഹുൽ പറയുന്ന ഭാഗമെത്തിയപ്പോൾ അൽപ്പമൊന്നു അന്തിച്ചു. പരിഭാഷ പാളുകയും ചെയ്തു. ചെറു ചിരിയോടെ രാഹുൽ അത് തിരുത്തുകയുംചെയ്തു.