മുംബയ്: മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 112 ആയി. അമ്പതിലധികം പേർക്ക് പരിക്കേറ്റു. നൂറോളംപേരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങലിലും ഇപ്പോഴും മഴ തുടരുകയാണ്. സാംഗ്‌ളി ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. ഇവിടത്തെ റോഡുകളിൽ വലുതും ചെറുതുമായ നിരവധി വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവയ്ക്കുള്ളിൽ ആളുകൾ ഉണ്ടോ എന്ന് വ്യക്തമല്ല.

നിരവധി വീടുകളും തകർന്നു. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുരെ 1,35,000 പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്. മഴമൂലം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.മഴയ്ക്ക് അല്പശമനം ഉണ്ടായതിനാൽ നദികളിലെ ജലനിരപ്പ് കുറയുന്നു എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ പല നദികളും ഇപ്പോഴും അപകട രേഖയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

റായ്ഗഡ്, രത്നഗിരി, സതാര ജില്ലകളിൽ കാണാതായവർക്കായി ശനിയാഴ്ച ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ നടത്തി. എത്രപേരെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് വ്യക്തമല്ല. രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ദുരന്ത നിവാരണ സേനയുടെ കൂടുതൽ അംഗങ്ങളെ സംസ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്. ഗതാഗത വാർത്താവിനിമയ ബന്ധങ്ങൾ തകർന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.