മുംബൈ: പീഡിപ്പിച്ചെന്നും തട്ടിപ്പിനിരയാക്കിയെന്നും പരാതി നൽകിയ നടിയും മോഡലുമായ ഷെർലിൻ ചോപ്രക്കെതിരേ നിയമ നടപടിക്ക് രാജ് കുന്ദ്രയും ശിൽപ ഷെട്ടിയും. 50 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തു. തങ്ങൾക്കെതിരേ ഷെർലിൻ ചോപ്ര ഉന്നയിച്ച പരാതിയും ആരോപണങ്ങളും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ് കുന്ദ്രയുടെയും ശിൽപ ഷെട്ടിയുടെയും അഭിഭാഷകർ കേസ് ഫയൽ ചെയ്തത്. ഇതുസംബന്ധിച്ച് ഷെർലിൻ ചോപ്രയ്ക്ക് നോട്ടീസും നൽകിയിട്ടുണ്ട്

ഒരാഴ്ച മുമ്പാണ് ഷെർലിൻ ചോപ്ര രാജ് കുന്ദ്രയ്ക്കും ഭാര്യ ശിൽപ ഷെട്ടിക്കും എതിരേ മുംബൈ പൊലീസിൽ പരാതി നൽകിയത്. വ്യവസായിയും നീലച്ചിത്ര നിർമ്മാണ കേസിലെ പ്രതിയുമായ രാജ് കുന്ദ്രയും ഭാര്യ ശിൽപ ഷെട്ടിയും തന്നെ പീഡിപ്പിച്ചെന്നും തട്ടിപ്പിനിരയാക്കിയെന്നുമായിരുന്നു ഷെർലിന്റെ ആരോപണം. രാജ് കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചെന്നും ശിൽപ ഷെട്ടി മാനസിക പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ വിശദീകരിച്ചിരുന്നു.

എന്നാൽ, ഷെർലിൻ ചോപ്രയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങൾ വ്യാജമാണെന്നും രാജ്കുന്ദ്രയുടെയും ശിൽപ ഷെട്ടിയുടെയും അഭിഭാഷകർ വ്യക്തമാക്കി. യാതൊരു തെളിവുകളുമില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത് പണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണെന്നും ഇവരുടെ പ്രസ്താവനയിൽ പറയുന്നു. അതിനാൽ ഷെർലിൻ ചോപ്ര മാപ്പ് പറയണമെന്നും രാജ്കുന്ദ്രയ്ക്കും ശിൽപ ഷെട്ടിക്കും പൊതുസമൂഹത്തിലുണ്ടായ മാനനഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.

നേരത്തെ വിവാദമായ നീലച്ചിത്ര നിർമ്മാണ കേസിൽ പൊലീസ് സംഘം ഷെർലിൻ ചോപ്രയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ ജീവനക്കാരനും 'ഹോട്ട്ഷോട്ട്സ്' എന്ന ആപ്പിന് വേണ്ടി അഭിനയിക്കാൻ തന്നെ നിരന്തരം നിർബന്ധിച്ചെന്നും സമ്മർദം ചെലുത്തിയെന്നുമായിരുന്നു ഷെർലിന്റെ മൊഴി. കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലും ഷെർലിൻ ചോപ്രയുടെ വിശദമായ മൊഴി ഉൾപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാജ്കുന്ദ്രയ്ക്കും ശിൽപ ഷെട്ടിക്കും എതിരേ നടി പൊലീസിൽ പരാതി നൽകിയത്.