തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാൻ എത്തിയവർക്ക് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ നാടിന്റെ നോവായി മാറുകയാണ്. നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ് (47) ഇന്ന് പുലർച്ചെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേ മരിച്ചത്. പിതാവിന്റെ മരണത്തിനിടയാക്കിയ പൊലീസുകാരനെതിരേയും അയൽവാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ ആവശ്യപ്പെട്ടു.

കോടതി ഉത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവർക്കുമുന്നിൽ വെച്ച് തീകൊളുത്തിയ രാജൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കുടിയൊഴിപ്പിക്കൽ തടയാനാണ് രാജൻ ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. 70%ത്തോളം പൊള്ളലേറ്റ രാജൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നത്. 'പപ്പയെ ഞങ്ങൾ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ കൊണ്ടുപോകാൻ, പപ്പയുടെ ആഗ്രഹം നിറവേറ്റാൻ ഒരുവഴിയുമില്ല. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ് . എന്നാലേ പപ്പയ്ക്ക മനഃശ്ശാന്തി കിട്ടൂ', മകൻ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'പൊലീസുകാർ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവർക്ക ഭക്ഷണം നൽകുമായിരുന്നു'. അവർക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പിതാവ് തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്നും മറ്റൊരു മകൻ രാഹുൽ പറഞ്ഞു.

രാജന്റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടിൽ തന്നെ സംസ്‌കരിക്കരണം എന്നാണ് ബന്ധുക്കൾ ആവർത്തിക്കുന്നത്. ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. താൻ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരൻ കൈകൊണ്ട് ലൈറ്റർ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.

ഗുരുതരപൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാജന്റെ മക്കളാണ് സാമൂഹികമാധ്യമത്തിലൂടെ പൊലീസിനുനേരെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്. നെയ്യാറ്റിൻകര കോടതിയിൽ അയൽവാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തർക്കം നിലനിന്നിരുന്നു. ഇവിടെ അടുത്തിടെ രാജൻ കെട്ടിയ താൽക്കാലിക ഷെഡ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ ഷെഡ് പൊളിക്കാൻ എത്തിയപ്പോഴാണ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവസമയത്ത് പിടിച്ചുമാറ്റാൻ ശ്രമിച്ച ഗ്രേഡ് എസ്ഐ അനിൽകുമാറിനും സാരമായി പൊള്ളലേറ്റുവെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ജപ്തി ചെയ്യാനെത്തിയ പൊലീസ് ഉടൻ മാറണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ടെന്നും അര മണിക്കൂർ വേണമെന്നും രാജൻ ആവശ്യപ്പെട്ടു.

എന്നാൽ പൊലീസ് അതിന് വഴങ്ങിയില്ല. മാറിയേ മതിയാകൂവെന്ന് പറഞ്ഞു. ഇതോടെയാണ് തങ്ങളുടെ ദുഃഖം പൊലീസിന് മനസ്സിലാകാൻ വേണ്ടി രാജൻ ഭാര്യയേയും ചേർത്തു പിടിച്ച് പെട്രോൾ ഒഴിച്ചത്. ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. ലൈറ്ററും കത്തിച്ചു പിടിച്ചു. ഇതോടെ പൊലീസുകാരൻ മുമ്പോട്ട് ആഞ്ഞു വന്നു. കത്തിച്ച ലൈറ്റർ കൈ കൊണ്ട് തട്ടി. ഇതോടെ തീ ദേഹത്ത് ആളിക്കത്തി. ഭാര്യയ്ക്കും ഭർത്താവിനും ഗുരുത പൊള്ളലേൽക്കുകയും ചെയ്തു.

ദേഹത്ത് പെട്രോൾ ഒഴിച്ച ദമ്പതികളുമായി ഒത്തൂതീർപ്പിന്റെ ഭാഷയിൽ പൊലീസ് സംസാരിക്കാൻ ശ്രമിച്ചില്ലെന്നതാണ് വസ്തുത. പെട്രോൾ ദേഹത്ത് ഒഴിച്ച് ലൈറ്റർ കത്തിച്ചുടനെ തീയെ പൊലീസു തന്നെ ദേഹത്തേക്ക് പടർത്തി. പിന്നീട് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തു വന്നപ്പോഴാണ് പൊലീസിന്റെ ക്രൂരത മറനീക്കി പുറത്തു വന്നത്. ക്രൂരനായ പൊലീസിന്റെ മനസ്സ് തന്നെയാണ് ഇവരുടെ ദേഹത്ത് തീ പിടിക്കാനുള്ള സാഹചര്യമൊരുക്കിയത്.

അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... അടുക്കരുത്... കൈയിൽ കത്തിച്ചു പിടിച്ച ലൈറ്ററുമായി രാജൻ പറഞ്ഞു. ഇതിനിടെയാണ് പൊലീസുകാരൻ മുന്നോട്ട് ചാടി ലൈറ്ററിൽ തട്ടിയത്. ഇതാണ് ദേഹത്ത് പടർന്നത്. ഗ്യാസ് കൊണ്ടാണ് ലൈറ്റർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ കൈകൊണ്ട് വീശി കാറ്റുണ്ടാക്കി അണയ്ക്കാൻ കഴിയില്ല. കൈ വീശിയതോടെ തീ ദേഹത്തേക്ക് പടരുകയും ചെയ്തു. അങ്ങനെയാണ് ദുരന്തം ഉണ്ടായത്.

ഗുരുതരമായി പൊള്ളലേറ്റ രാജനെയും ഭാര്യയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദമ്പതികളിൽ ഭർത്താവിന്റെ നിലഗുരുതരമാണ്. പോങ്ങയിൽ രാജനാണ് അൻപതുശതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്നത്. നാട്ടുകാരിലൊരാൾ ഫേസ്‌ബുക്കിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. നെയ്യാറ്റിൻകര മുൻസിഫ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞദിവസംമാണ് രാജനെയും കുടുംബത്തെ ഒഴിപ്പിക്കാൻ പൊലീസെത്തിയത്. തുടർന്നായിരുന്നു ആത്മഹത്യാശ്രമം. ഒരു വർഷം മുമ്പ് തൊട്ടടുത്ത അയൽവാസി വസന്ത തന്റെ മുന്ന് സെന്റ് മുരയിടം രാജൻ കൈയേറിയതായി കാണിച്ച് കേസ് നൽകുകയും നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

തുടർന്നും രാജൻ ഈ പുരയിടത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിയതിനാൽ ജൂണിൽ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രാജന്റെ എതിർപ്പുകാരണം നടപടി പൂർത്തിയായില്ല. തുടർന്നാണ് കഴിഞ്ഞദിവസം പൊലീൽസ് സഹായത്തോടെ ഒഴിപ്പിക്കാൻ എത്തിയത്. പൊലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ലൈറ്റർ പൊലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടർന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.