ജയ്പൂർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളിൽ കോൺഗ്രസ് മുന്നിൽ. ഇതുവരെ ഫലം പുറത്തുവന്ന 153 പഞ്ചായത്ത് സമിതി സീറ്റുകളിൽ 82 എണ്ണത്തിലും കോൺഗ്രസ് ജയിച്ചു. 56 ഇടത്ത് മാത്രമാണ് ബിജെപി മുന്നിലുള്ളത്. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിലും കോൺഗ്രസ് വ്യക്തമായ ലീഡ് നിലനിർത്തുണ്ടെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ചൊവ്വാഴ് രാവിലെ ഒമ്പത് മുതൽ ആരംഭിച്ച വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

21 ജില്ലകളിലെ 4,371 പഞ്ചായത്ത് സമിതി സ്ഥാനത്തേക്കും 636 ജില്ലാ പരിഷത്ത് സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബർ 23, 27, ഡിംസബർ ഒന്ന്, അഞ്ച് തിയതികളിലായി നാല് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.

കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികളോടെ സംസ്ഥാനത്ത് നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ജില്ലാ പരിഷത്ത് സ്ഥാനത്തേക്ക് 1,778 പേരും പഞ്ചായത്ത് സമിതി സ്ഥാനത്തേക്ക് 12,663 പേരും മത്സരരംഗത്തുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് പറഞ്ഞു. പഞ്ചായത്ത് അധ്യക്ഷനെ ഡിസംബർ പത്തിനും ഉപാധ്യക്ഷനെ ഡിസംബർ പതിനൊന്നിനും തിരഞ്ഞെടുക്കും.