ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം യാഥാർത്ഥ്യമാകുന്നു. രജനീകാന്തിന്റെ പാർട്ടിയുടെ പ്രഖ്യാപനം ഡിസംബർ 31ന് നടത്തും. 2021 ജനുവരിയിലായിരിക്കും പാർട്ടി പ്രവർത്തനം ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. ബുധനാഴ്ച രജനി മക്കൾ മൻട്രത്തിന്റെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

താൻ എന്തു തീരുമാനമെടുത്താലും അതിനെ പിൻതുണയ്ക്കുമെന്ന് ജില്ലാതല സമിതികൾ അറിയിച്ചതായി രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് കഴിഞ്ഞ മാസം അവസാനം രജനീകാന്ത് സൂചന നൽകിയിരുന്നു. 69 കാരനായ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെടുന്നതിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനമുള്ളതിനാൽ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹത്തോട് നിർദ്ദേശിച്ചു.

അതേ സമയം ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്‌നാട് സന്ദർശിപ്പോൾ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപി നേതൃത്വം ചർച്ച ചെയ്തതായാണ് സൂചന. എന്നാൽ ഇതെക്കുറിച്ച് പ്രതികരിക്കാൻ രജനീകാന്ത് തയാറായിട്ടില്ല.

തമിഴ് രാഷ്ട്രീയത്തിന്റെ നെടും തൂണുകളായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തോടെ ഉണ്ടായ ശക്തനായ നേതാവിന്റെ അഭാവം തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ നികത്തുകയാണു രജനീകാന്തിന്റെ ലക്ഷ്യമെന്ന് സുഹൃത്തും രാഷ്ട്രീയ ഉപദേശകനുമായ തമിഴരുവി മണിയൻ വ്യക്തമാക്കിയിരുന്നു. അണ്ണാഡിഎംകെ, ഡിഎംകെ എന്നീ പാർട്ടികളുടെ ബദൽ രാഷ്ട്രീയമാകും രജനീകാന്ത് മുന്നോട്ടുവയ്ക്കുക എന്നാണു സൂചന. ബിജെപിയിൽ ചേരുമെന്ന പ്രചാരണം തള്ളി നേരത്തെ രജനീകാന്ത് തള്ളിയതും സജീവചർച്ചയായിരുന്നു. ബിജെപിയുടെ കെണിയിൽ വീഴില്ലെന്നും തന്നെയും തിരുവള്ളുവരെയും ഒന്നും കാവിവൽക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും രജനീകാന്ത് പറഞ്ഞിരുന്നു. കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്‌നാട് ബിജെപി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് പ്രസ്താവനയുമായി സൂപ്പർസ്റ്റാർ രംഗത്തെത്തിയത്.