കണ്ണൂർ: മാവേലി എക്സ്പ്രസിൽ യാത്ര ചെയ്ത കാസർകോട് എംപി. രാജ്‌മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് കോൺഗ്രസ് ബന്ധമുള്ളവർ തന്നെയെന്ന് സൂചനകൾ. ഇക്കാര്യം എംപി തന്നെയാണ് അറിയിച്ചത്. രണ്ട് പേർക്കെതിരെയാണ് രാജ്‌മോഹൻ ഉമ്ണിത്താന് ഇതു സംബന്ധിച്ച് റെയിൽവേ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഞായറാഴ്ച വൈകീട്ട് ഏഴുമണിക്കായിരുന്നു സംഭവം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കാസർകോട് എംപി. യാത്രക്ക് മുമ്പ് എംപി.യുടെ ഡ്രൈവറെ വിളിച്ച് എംപി.യുടെ യാത്രയെ സംബന്ധിച്ച് വിവരം അന്വേഷിച്ചത് ഒരു കോൺഗ്രസ് പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞതായി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തന്നെ തീവണ്ടിയിൽ അക്രമിക്കാനായിരുന്നു ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കൾക്കൊപ്പം കോച്ചിൽ ഇറിക്കവേയാണ് ഉണ്ണിത്താനെതിരെ ആക്രമണ ശ്രമം ഉണ്ടായത്. അസഭ്യവർഷം നടത്തുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു എന്നാണ് പരാതി. കൈയേറ്റത്തിന്റെ വീഡിയോയും എടുത്തിരുന്നു. മദ്യലഹരിയിലായിരുന്നു അസഭ്യവർഷമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കാഞ്ഞങ്ങാട്ടുനിന്നാണ് എംപി. കയറിയത്. എം,എൽ.എ.മാരായ എൻ.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരൻ, എ.കെ.എം. അഷറഫ്, കെപിസിസി. സെക്രട്ടറി ബാലകൃഷ്ണൻ പേരിയയും ഒപ്പമുണ്ടായിരുന്നു. കോച്ചിൽ കയറിയ അക്രമികളെ തടയാൻ ശ്രമിച്ചപ്പോൾ നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് അവർ എടുത്തുചാടി ഓടി എന്നും റെയിൽവേ പൊലീസിൽ നൽകിയ പരാതി അറിയിച്ചു.

രാത്രി കണ്ണൂർ റെയിൽവേ പൊലീസ് എംപി.യുടെ മൊഴി എടുത്തു. കാസർകോട് പരിധിയിൽ ആയതിനാൽ കാസർകോട് റെയിൽവേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.