ന്യൂഡൽഹി: രാജ്യസഭയിൽ ഒഴിഞ്ഞുകിടക്കുന്ന ഏഴു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബർ നാലിന് നടക്കും. തമിഴ്‌നാട്ടിലെ രണ്ടുസീറ്റ്, പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്, മധ്യപ്രദേശ്, പുതുച്ചേരി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള അംഗങ്ങൾ രാജിവെച്ചതോടെയാണ് അഞ്ചുസീറ്റുകൾ ഒഴിവുവന്നത്. മഹാരാഷ്ട്രയിൽനിന്നുള്ള രാജീവ് ശങ്കർറാവു സതാവിന്റെ മരണത്തോടെയാണ് ഒരു സീറ്റിൽ ഒഴിവുവന്നത്.

എൻ. ഗോപാലകൃഷ്ണന്റെ രാജ്യസഭാ കാലാവധി ഒക്‌ടോബർ ആറിന് അവസാനിക്കുന്നതോടെയാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്. ബിഹാർ ലെജിസ്ലേറ്റിവ് കൗൺസലിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു സീറ്റിലേക്കും അന്നുതന്നെ തെരഞ്ഞെടുപ്പ് നടക്കും. ഒക്‌ടോബർ നാലിന് വൈകിട്ട് ഫലം പ്രഖ്യാപിക്കും.