കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ വനിതാ ഡെന്റൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രാഖിലിന്റെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്താൻ പൊലീസ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിൽ കേസുകളിൽ ഒന്നും രാഖിൽ കുടുങ്ങിയിട്ടില്ല. സൈക്കോ ക്രിമിനലാണ് രാഖിൽ എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ.

ഇന്റർനെറ്റ് അധോലോകമായ ഡാർക്ക് വെബ് വഴി കേരളത്തിൽ കൈത്തോക്കുകൾ വിറ്റഴിക്കുന്നതായി സമീപകാലത്തു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂരിലെ ചില ക്രിമിനൽ സംഘങ്ങളുടെ കൈവശം കൈത്തോക്കുകൾ എത്തിയിട്ടുണ്ട്. ഈ സംഘങ്ങളുമായി രാഖിലിന് ബന്ധമുണ്ടോ എന്നും പരിശോധിക്കും. സ്വർണ്ണ കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും പരിശോധിക്കും.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ദന്തൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന കണ്ണൂർ നാറാത്ത് രണ്ടാം മൈലിൽ പി.വി. മാനസയാണ് (24) കൊല്ലപ്പെട്ടത്. തലശ്ശേരി മേലൂർ രാഹുൽ നിവാസിൽ പി. രാഖിൽ (32) ആണ് ആത്മഹത്യചെയ്തത്. തലശ്ശേരിയിലെ രാഖിലിന്റെ കൂട്ടുകാരെ മുഴുവൻ കണ്ടെത്താനും ശ്രമിക്കും. രാഖിലിന്റെ ജോലി ഉൾപ്പെടെ കണ്ടെത്തും. ഇതിൽ എല്ലാം ദുരൂഹതയുണ്ട്.

നെല്ലിക്കുഴിയിൽ ഡോ. മാനസ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തു തന്നെ വാടകയ്ക്കു മുറിയെടുത്ത് ഒരു മാസത്തോളം തങ്ങിയ രാഖിൽ ഇവിടെ നിന്നാണോ സ്വദേശമായ കണ്ണൂരിൽ നിന്നാണോ കൈത്തോക്ക് തരപ്പെടുത്തിയതെന്നും വ്യക്തമായിട്ടില്ല. എന്നാൽ കണ്ണൂരിൽ നിന്നാകാം തോക്ക് കിട്ടിയതെന്നാണ് പ്രാഥമിക നിഗമനം.

മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിൽ ആത്മഹത്യ ചെയ്തതോടെ അന്വേഷണത്തിൽ പരിമിതികളുണ്ട്. മാനസയുടെ കൊലപാതകം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റൾ ബാലിസ്റ്റിക് വിദഗ്ധരെത്തി പരിശോധിക്കും.

വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. കോളേജിന് സമീപം പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്ന മാനസയും മൂന്നു കൂട്ടുകാരും ഒന്നാംനിലയിൽ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായെത്തിയ രാഖിലിനോട് മാനസ ദേഷ്യപ്പെട്ടു. കൂടെയുണ്ടായിരുന്നവർ താഴേക്ക് ഓടിപ്പോയി വീട്ടുടമസ്ഥയെ വിവരം അറിയിക്കുന്നതിനിടെ വെടിയൊച്ചകേട്ടു.

നിലവിളികേട്ടെത്തിയ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഇരുവരേയും ഓട്ടോറിക്ഷകളിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മാനസയുടെ തലയ്ക്കും നെഞ്ചിനുതാഴേയുമാണ് വെടിയേറ്റത്, രാഖിലിന്റെ തലയ്ക്കും. സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ ഇരുവരും തമ്മിൽ പിന്നീട് അകന്നിരുന്നു.

ഈ മാസം നാലിനും രാഖിൽ നെല്ലിക്കുഴിയിൽ എത്തിയിരുന്നു. കോളേജിനു സമീപം ലോഡ്ജിൽ മുറിയെടുത്ത് യുവതിയെ നിരീക്ഷിച്ച് മടങ്ങി. പിന്നീട് വീണ്ടും എത്തി. കണ്ണൂർ ട്രാഫിക് പൊലീസ് ഹോംഗാർഡ് ആയ മാധവനാണ് മാനസയുടെ അച്ഛൻ. അമ്മ പുതിയതെരു രാമതെരു യു.പി. സ്‌കൂൾ അദ്ധ്യാപിക ബീന. സഹോദരൻ അശ്വന്ത് (എൻ.ടി.ടി.എഫ്. തലശ്ശേരി).

മേലൂർ ചകിരിക്കമ്പനിക്ക് സമീപം രാഹുൽ നിവാസിൽ ചെമ്മീൻ കർഷകനായ രഘൂത്തമന്റെയും രജിതയുടെയും മകനാണ് രാഖിൽ. സഹോദരൻ രാഹുൽ (ആക്സിസ് ബാങ്ക്).