കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്തിലെ ഇടനിലക്കാർ. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യങ്ങളൊന്നും പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഈ വിവരം പൊലീസ് അനൗദ്യോഗികമായി നൽകുന്നത്. പതിനഞ്ചോളം വാഹനങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് സ്വർണമോ മറ്റോ കണ്ടെടുത്തിട്ടില്ല. അപകടമുണ്ടായ ഉടൻ ഇവിടെയെത്തിയ മറ്റൊരു സംഘം സ്വർണം മാറ്റിയിട്ടുണ്ടോ എന്നകാര്യവും സംശയിക്കുന്നുണ്ട്.

വാഹനാപകടവുമായി ബന്ധപ്പെട്ട് നിലവിൽ ആറു പേരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽമരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് ഇവർ. കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും ഇതിനിടെ അപകടത്തിൽപ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവരുടെ മൊഴി.

പിന്നീട് അപകടമുണ്ടായെന്ന വിവരം ലഭിച്ചതനുസരിച്ചാണ് തങ്ങൾ അപകടസ്ഥലത്ത് എത്തിയതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ ആരെ കൂട്ടിക്കൊണ്ടുപോകാൻ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം. മാത്രമല്ല, അപകടത്തിൽ മരിച്ച ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സംഘത്തിലെ അംഗങ്ങൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് ചെർപ്പുളശ്ശേരി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 4.45-നായിരുന്നു കോഴിക്കോട് രാമനാട്ടുകരയിൽവെച്ച് ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോ യാത്രികരായ പാലക്കാട് ചെർപ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളുമായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്.

മരിച്ച അഞ്ചു യുവാക്കൾക്കും പ്രദേശത്തെ ആളുകളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. ഈ സംഘത്തിന്റെ തലവനായിരുന്നു ഫൈസൽ. നിരവധി കേസുകളിൽ പ്രതിയാണ് ചരൽ ഫൈസൽ എന്നും ചെർപ്പുളശ്ശേരി പൊലീസ് പറയുന്നു. നിരവധി അടിപിടിക്കേസുകളിലും സംഘം പ്രതികളാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

വീടുകയറി ആക്രമിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു മരിച്ച താഹിർ എന്ന് ചെർപ്പുളശ്ശേരി പൊലീസ് പറഞ്ഞു. നാസർ എന്നയാൾക്കെതിരെയും കേസ് ഉള്ളതായി പൊലീസ് കൂട്ടിച്ചേർത്തു. ഇരുവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അപകടത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായും ആലോചിച്ച ശേഷം പരാതി നൽകുമെന്നും താഹിറിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. താഹിറും നാസറും ചരൽ ഫൈസലും എസ്.ഡി.പി.ഐയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ, കേസുകളിൽ പ്രതികളായതിനു പിന്നാലെ ഇവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് പാലക്കാട് എസ്.ഡി.പി.ഐ. ജില്ലാ നേതൃത്വം അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഈ സംഘങ്ങൾ സ്വർണക്കടത്ത് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നതെന്നും സൂചനയുണ്ട്. ചരൽ ഫൈസൽ എന്നയാൾക്ക് എസ്‌കോർട്ട് പോവുകയായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതിനാൽ ആരാണ് ചരൽ ഫൈസൽ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.

തിങ്കളാഴ്ച പുലർച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.