ഫ്രാങ്കോയെ നിരപരാധിയാക്കിയ രാമൻപിള്ള മാജിക്കിൽ വിശ്വാസം അർപ്പിച്ച് ദിലീപ്; മമ്മൂട്ടിയും മോഹൻലാലും ഇരയെ പിന്തുണച്ച സാമൂഹിക സാഹചര്യം കോടതി വിധിയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിൽ ക്രൈംബ്രാഞ്ച്; മുൻകൂർ ജാമ്യ ഹർജി തള്ളിയാൽ നടൻ അനിശ്ചിതകാലം ജയിലിൽ കിടക്കേണ്ടി വരും; കോടതിയുടെ മനസ് ആരു കീഴടക്കും?
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുമ്പോൾ വിധി അറിയാൻ കാതോർത്ത് സിനിമാ ലോകവും. അന്വേഷണ ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസാണിതെന്നാണ് ദിലീപിന്റെ വാദം. വിചാരണ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ചോദ്യം ചെയ്തും ദിലീപ് ഹർജി നൽകിയിട്ടുണ്ട്.
അഡ്വ ബി രാമൻപിള്ളയാണ് ദിലീപിന്റെ അഭിഭാഷകൻ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി വാദിച്ച് ജയിച്ചത് രാമൻപിള്ളയാണ്. ഈ ആത്മവിശ്വാസത്തിലാണ് ദിലീപ് കേസിൽ രാമൻപിള്ള. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
ഇതിന് പിന്നിൽ പൊലീസ് ഗൂഢാലോചനയാണെന്നാണ് ദിലീപിന്റെ വാദം. ഇത് തെളിവുകൾ നിരത്തി കോടതിയിൽ സമർത്ഥിക്കാനാകും രാമൻപിള്ള ശ്രമിക്കുക. എന്നാൽ ഓഡിയോ തെളിവുകൾ ദിലീപിന് എതിരാകുമെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളുടെ പുനർവിചാരണയ്ക്ക് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ദിലീപ് കേസിലും പ്രോസിക്യൂഷൻ വാദങ്ങൾക്ക് കോടതിയിൽ മുൻതൂക്കം കിട്ടുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പൊതു സമൂഹത്തിൽ വലിയ ചർച്ചകളുണ്ടായി. മോഹൻലാലും മമ്മൂട്ടിയും പോലും ആക്രമത്തിന് ഇരയായ നടിയെ പിന്തുണച്ചു രംഗത്തു വന്നു. ഈ സാഹചര്യവും ദിലീപിന് വിരുദ്ധ തരംഗം ഉണ്ടാക്കുമെന്നാണ് സൂചന. പുതിയ കേസിൽ ദിലീപിന് ജാമ്യം നിഷേധിച്ചാൽ ദിലീപ് വീണ്ടും അഴിക്കുള്ളിലാകും. കേസിന്റെ വിചാരണ കഴിയും വരെ പിന്നെ ജാമ്യം കിട്ടാത്ത സാഹചര്യവുമുണ്ടാകും. അതുകൊണ്ട് തന്നെ ഇന്നത്തെ കോടതി നടപടികൾ ദിലീപിന് ഏറെ നിർണഅണായകമാണ്.
ബാലചന്ദ്രകുമാറിന്റെ മൊഴി കോടതി വിശദമായി പരിശോധിക്കും. അതിന് ശേഷമാകും വിധി പുറപ്പെടുവിക്കുക. ഇന്ന് കേസിൽ വിശദ വാദം കേൾക്കാനാണ് സാധ്യത. ഇതിൽ ബാലചന്ദ്രകുമാറിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ രാമൻപിള്ള ചൂണ്ടിക്കാട്ടും. വീട്ടിനുള്ളിലെ സ്വാഭാവിക ചർച്ചകളെ ഗൂഢാലോചനയായി കാണുന്നതിലെ പ്രശ്‌നമാകും രാമൻപിള്ള ഉയർത്തുക. ഈ വാദങ്ങൾ അംഗീകരിച്ചാൽ ദിലീപിന് ജാമ്യം കിട്ടും. ഈ സാഹചര്യത്തിൽ എഫ് ഐ ആർ റദ്ദാക്കാനുള്ള കേസും ഉടൻ രാമൻപിള്ള ഫയൽ ചെയ്യും.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. ഇവരും മുൻകൂർ ജാമ്യാപേക്ഷ നൽകിട്ടുണ്ട്.ദിലീപിന്റെ സഹോദരീ ഭർത്താവിന്റെയും, സുഹൃത്ത് ശരത്തിന്റെയും വീടുകളിൽ ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി റെയ്ഡ് നടത്തിയിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കേസിലെ ആറാം പ്രതിയാണ് ശരത്ത്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ