തിരുവനന്തപുരം : ഐ ഫോൺ വിവാദത്തിൽ കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ കോടിയേരി ഐ ഫോൺ ആരോപണം ഉന്നയിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ ഉപയോഗിക്കുകയായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ ഇന്നെങ്കിലും വിളിച്ച് മാപ്പുപറയുമെന്നാണ് കരുതുന്നത്. തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ ചാനലുകളിൽ എത്രദിവസം ചർച്ച നടന്നു. സന്തോഷ് ഈപ്പൻ കൊടുത്ത ഫോൺ പ്രതിപക്ഷ നേതാവ് എവിടെ കൊണ്ടു വെച്ചിരിക്കുന്നു എന്ന തരത്തിലായിരുന്നു പ്രചാരണം.

ആ പ്രചാരണത്തിനും ചർച്ചകൾക്കും സിപിഎം നേതൃത്വം ഇപ്പോൾ ജനങ്ങളോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ മുഖ്യമന്ത്രി സ്വർണക്കടത്തിന് കൂട്ടുനിൽക്കുന്നു. ചരിത്രത്തിൽ ആദ്യമായിട്ടല്ലേ ഒരു മുഖ്യമന്ത്രിയുടെ പേരിൽ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത്.

എന്നിട്ടും മാധ്യമങ്ങൾ ഇക്കാര്യം ചർച്ച ചെയ്തില്ല. മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരുടെയും സ്പീക്കറുടേയും പേരിൽ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയപ്പോൾ അതിനെക്കുറിച്ച് ചർച്ച ചെയ്യാതെ മാധ്യമങ്ങൾ മൗനം പാലിച്ചെന്നും ചെന്നിത്തല ആരോപിച്ചു.