ബിജെപിയുമായി വോട്ടു കച്ചവടം നടത്തിയ സിപിഎം കെ.സുധാകരനെ ആക്ഷേപിക്കുന്നത് എന്തിന്? പിന്നിൽ വർഗ്ഗീയത ഇളക്കി വിടുന്നതിനുള്ള കുടില തന്ത്രമെന്ന് രമേശ് ചെന്നിത്തല
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ തോൽപ്പിക്കുന്നതിനും കേസുകൾ അട്ടിമറിക്കുന്നതിനും ബിജെപിയുമായി നിർലജ്ജം സഖ്യമുണ്ടാക്കിയ സിപിഎം ഇപ്പോൾ നിയുക്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ബിജെപിയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് അവരുടെ കപട തന്ത്രത്തിന്റെ ഭാഗമാണന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത് സംബന്ധിച്ച് സിപിഎം സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യം വച്ചു കൊണ്ടുള്ളത് മാത്രമാണ്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തലപ്പത്ത് വരുന്ന നേതാക്കളിൽ ബിജെപി ബന്ധം ആരോപിച്ച് അവരെ കരിതേച്ച് കാണിക്കുകയും അത് വഴി കോൺഗ്രസിനെയും യു.ഡി.എഫിനെയും അപകീർത്തിപ്പെടുത്തുകയുമാണ് സിപിഎം തന്ത്രം. നേരത്തെയും ഇത് ചെയ്തിരുന്നതാണ്. ഇത് വഴി ന്യൂനപക്ഷങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് അവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്ന ഹീന ലക്ഷ്യവുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ മര്യാദകളും കാറ്റിൽ പറത്തി ഈ തന്ത്രം സിപിഎം പയറ്റിയതാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവനും ന്യൂനപക്ഷങ്ങളിൽ ഭിന്നിപ്പുണ്ടാക്കാൻ പച്ചയായ വർഗ്ഗീയത ഇളക്കി വിടുകയും ചെയ്തു. അതേ സമയം തന്നെ അതേ ബിജെപിയുമായി രഹസ്യമായി സഖ്യമുണ്ടാക്കാൻ സിപിഎമ്മിന് ഒരു മടിയുമുണ്ടായതുമില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായ വോട്ട് കച്ചവടമാണ് സിപിഎം ബിജെപിയുമായി നടത്തിയത്. 69 മണ്ഡലങ്ങളിൽ ബിജെപിയിൽ നി്ന്ന് പ്രകടമായി വോട്ട് വാങ്ങിയ സിപിഎം ബിജെപിക്ക് വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ അവർക്ക് വോട്ട് മറിച്ചു കൊടുക്കുയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ ഇത്തവണത്തെ വോട്ടിങ് നില പരിശോധിച്ചാൽ ഏതുകൊച്ചു കുട്ടിക്കും മനസിലാവുന്നതാണ് ഈ സിപിഎം - ബിജെപി വോട്ട് കച്ചവടം. സംസ്ഥാനത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎം അല്ല, കോൺഗ്രസും യു.ഡി.എഫുമാണ്. ബിജെപിയെ കുറച്ച് മണ്ഡലങ്ങളിലെങ്കിലും ജയിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്.
സ്വർണ്ണക്കടത്ത് കേസ് അട്ടിമറിച്ചതും സിപിഎം ബ.ജെ.പി ധാരണയുടെ ഭഗമായിട്ടായിരുന്നു. പകൽ പോലെ വ്യക്തമായ ഈ വസ്തുകൾ മറച്ചു പിടിക്കുന്നതിനും ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുന്നതിനുമാണ് സ്വന്തം കാപട്യം മറച്ച് വച്ച് കെപിസിസി പ്രസിഡന്റിനെ കരി തേച്ച് കാണിക്കുക എന്ന തന്ത്രം സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഇത് കേരളത്തിൽ വിലപ്പോവാൻ പോകുന്നില്ല. ഇത് കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ