തിരുവനന്തപുരം: അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അപമാനിക്കുന്ന നടപടി പി എസ് സി ചെയർമാൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് മൂലം നിയമനം നടക്കാത്ത സാഹചര്യത്തിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കെങ്കിലും നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ പി എസ് സി നിമമനം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യചെയ്ത അനുവിന്റെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചിരുന്നു. കുടുംബത്തിൽ മറ്റൊരാൾക്ക് ജോലി നൽകണമെന്നും, സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സന്ദർശനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല ആഞ്ഞടിച്ചു. 'മുഖ്യമന്ത്രി പെരുമാറുന്നത് സമനില തെറ്റിയതുപോലെയാണ്. അദ്ദേഹം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. എന്തുപ്രശ്‌നമുണ്ടായാലും തനിക്കോ ഓഫീസിനോ ബന്ധമില്ലെന്ന സ്ഥിരം മറുപടിയാണ് അദ്ദേഹം പറയുന്നത്. വലതുകൈയായ മാധ്യമ ഉപദേഷ്ടാവിനെപ്പോലും തള്ളിപ്പറഞ്ഞത് കഷ്ടമായിപ്പോയി. സ്വർണക്കടത്തിലും ലൈഫ് മിഷനിലും അദ്ദേഹം എല്ലാം തള്ളിപ്പറയുന്നു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടാൽ അദ്ദേഹത്തിന്റെ വിഭ്രാന്തി മനസിലാകും. പി എസ് സി ചെയർമാന്റെ നടപടിക്കെതിരെ സിപിഐ നേതാവ് സി ദിവാകരൻ പോലും രംഗത്തെത്തി'-ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം അനുവിന്റെ മരണത്തിൽ സസ്ഥാനത്ത് പ്രതിഷേധം ഇരമ്പുകയാണ്. സംസ്ഥാനമാകെ യുവജന സംഘടനകളുടെ വ്യാപക പ്രതിഷേധം നടക്കുകയാണ്. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട്ട് ഡിസിസി ഓഫീസിൽ നിന്ന് സ്റ്റേഡിയം ബസ് സ്റ്റാന്റിലേക്ക് പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെയും പി എസ് സി ചെയർമാന്റെയും കോലം കത്തിച്ചു.

യുവമോർച്ച പ്രവർത്തകർ സുൽത്താൻ പേട്ട ജംഗ്ഷൻ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നിക്കി.ആത്മഹത്യചെയ്ത അനുവിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും കുടുംബത്തിലെ മറ്റൊരാൾക്ക് ജോലിയും സാമ്പത്തിക സഹായവും നൽകണമെന്നും ആവശ്യപ്പെട്ട അദ്ദേഹം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടു.നേരത്തേ അനുവിന്റെ വീട്ടിലെത്തിയ സികെ ഹരീന്ദ്രൻ എം എൽ എക്ക് എതിരെ പ്രതിഷേധമുണ്ടായി.

യുവമോർച്ച പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പി എസ് സിയെ ന്യായീകരിച്ചു എന്നാരോപിച്ച് പ്രതിഷേധിച്ചവരെ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളും സർക്കാരിനും പി എസ് സിക്കും എതിരെ രംഗത്തെത്തി. ആത്മഹത്യക്ക് കാരണം സർക്കാരാണെന്നും പി എസ് സിയെ സർക്കാർ അട്ടിമറിച്ചെന്നും ചെയർമാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.ബക്കറ്റിൽ തൊഴിൽ എടുത്ത് വച്ചിട്ടില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാരും, പി.എസ്.സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദിയെന്നും കേരളം മുഴുവൻ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പ്രതികരണം.

നിയമനങ്ങളിലെ കാലതാമസവും റാങ്ക് പട്ടികകളെ നോക്കു കുത്തിയാക്കിയുള്ള പിൻവാതിൽ നിയമനങ്ങളുമെല്ലാം വീണ്ടും ചർച്ചയാക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥ ചർച്ചയായിട്ടും ആശങ്ക തീർക്കുന്നതിന് പതരം മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗാർത്ഥികളെ വിലക്കുമെന്ന് ഭീഷണിവരെ മുഴക്കി പിഎസ്‌സി. കമ്മീഷന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കാരക്കോണത്ത് ഉദ്യോഗാർഥിയുടെ ആത്മഹത്യ. പിഎസ്‌സി നടപടികളെ മുഖ്യമന്ത്രി തന്നെ പരസ്യമായി പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ അനുവിന്റെ ആത്മഹത്യയുടെ ഉത്തരവാദി സർക്കാരാണെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

ഒഴിവുകൾ ഇല്ലാതിരുന്നതുകൊണ്ടാണ് അനുവിന് നിയമനം കിട്ടാതെ പോയതെന്നാണ് പിഎസ്‌സി വിശീദകരണം. 2019ൽ നിലവിൽ വന്ന 3205 അംഗ സിവിൽ എക്‌സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് കേവലം 416 നിയമനങ്ങൾ മാത്രമാണ് നടന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും കോവിഡ് സാഹചര്യത്തിലും റാങ്ക് ലിസ്റ്റ് കാലാവധി 6 മാസമെങ്കിലും നീട്ടണമെന്ന ആവശ്യം പിഎസ്‌സി അംഗീകരിക്കാതിരുന്നതുമാണ് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തി.