പത്തനംതിട്ട: പഴകുളം റംലബീവി കൊലക്കേസിൽ പ്രതി മുഹമ്മദ് ഷിഹാബിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് വിധി.

2013 മാർച്ച് 11 ന് രാവിലെ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമ്പഴ കുലശേഖരപേട്ട മൗതണ്ണൻ പുരയിടത്തിൽ മുഹമ്മദ് ഷിഹാബും പഴകുളം പടിഞ്ഞാറ് യൂനുസ് മൻസിലിൽ യൂസഫും ഭാര്യ റംലാബീവിയും മുൻപരിചയക്കാരാണ്. റംലയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി പി.പി. പൂജ പ്രതിയെ ശിക്ഷിച്ചത്.

ഐപിസി 302 പ്രകാരം ജീവപര്യന്തം തടവിന് പുറമേ 25,000 രൂപ പിഴയും അടയ്ക്കണം. സെക്ഷൻ 397, 454 പ്രകാരം ഏഴു വർഷം വീതം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.

റംലയും ഭർത്താവ് യൂനുസമായി മുൻ പരിചയമുണ്ടായിരുന്ന പ്രതി വീട്ടിലെത്തി റംലാ ബീവിയോട് സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടു. കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കഴുത്തു മുറിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കവർന്നെടുത്ത ആഭരണങ്ങൾ അന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുമ്പഴയിലുള്ള കൊശമറ്റം ഫിനാൻസ്, പണിക്കന്റയ്യത്ത് ഫിനാൻസ് എന്നിവിടങ്ങളിൽ പണയം വച്ചു. ബാക്കി വന്ന ആഭരണങ്ങൾ സ്വന്തം പെട്ടിവണ്ടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

അടൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി. മനോജാണ് കേസ് അന്വേഷിച്ചത്. പണയം വച്ചതും പെട്ടി ഓട്ടോയിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണാഭരണങ്ങളും ഭാര്യ വീട്ടിൽ ഒളിപ്പിച്ചിരുന്ന കൊല നടത്താനുപയോഗിച്ച ആയുധവും കണ്ടെത്തി. റംലാബീവിയുടെ എ ഗ്രൂപ്പിൽപ്പെട്ട രക്തക്കറ പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തി. ഐഡിയ മൊബൈൽ ഫോൺ കമ്പനിയിൽ നിന്ന് പ്രതിയുടെ സഞ്ചാരപഥവും വിശദമായി കിട്ടിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എസ്. അജിത് പ്രഭാവ്, അഭിഭാഷകരായ ജിത്തു എസ്. നായർ, യദു കൃഷ്ണൻ, കെവിൻ ജയിംസ്, എം.എസ്. മാളവിക, കെ.ബി. അഭിജിത്ത് എന്നിവർ ഹാജരായി.