പ്ലസ് ടു കഴിഞ്ഞ് പഠിക്കാൻ പോയത് കമ്പ്യൂട്ടർ; വിവാഹ അഭ്യർത്ഥനയുമായി എത്തിയത് അവളെ പൊന്നു പോലെ നോക്കിക്കോളാം ബാപ്പാ എന്നു പറഞ്ഞും; നിക്കാഹ് കഴിഞ്ഞപ്പോൾ സ്ത്രീധനമെല്ലാം വാങ്ങി മുങ്ങൽ; വർക്ക് ഷോപ്പ് തുടങ്ങിയപ്പോൾ പിന്നെ മറ്റൊരു വിവാഹത്തിന് ശ്രമവും; മനോവേദനയിൽ കൈഞരമ്പ് മുറിച്ച ഫോട്ടോ കാമുകന് അയച്ച് തൂങ്ങി മരണം; റംസീനയെ ചതിച്ചത് സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ; റഹീമിന്റെ കണ്ണീരിന് കാരണം പ്രണയത്തിൽ ചാലിച്ച ചതി
- Share
- Tweet
- Telegram
- LinkedIniiiii
കൊല്ലം: പ്ലസ്ടു കഴിഞ്ഞ് കമ്പ്യൂട്ടർ പഠിക്കാൻ പോയപ്പോൾ മുതൽ തുടങ്ങിയ ബന്ധമാണ്. റംസിയെ എനിക്ക് വിവാഹം കഴിപ്പിച്ച തരണം, ഞാൻ അവളെ പൊന്നു പോലെ നോക്കിക്കോളാം ബാപ്പാ. പഠിത്തമൊക്കെ കഴിഞ്ഞിട്ട് വിവാഹത്തെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഒടുവിൽ എന്റെ മകളെ എല്ലാ വിധത്തിലും ചൂഷണം ചെയ്തിട്ട് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു അവൻ. എന്റെ മകളെ കൊന്നവനെ വെറുതെ വിടരുത്, ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി ഉണ്ടാവരുത്. വിവാഹ നിശ്ചയത്തിന് ശേഷം വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റംസി(24)യുടെ പിതാവ് റഹീമിന്റെ വാക്കുകളാണിത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് റംസി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിസാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോ വിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിസും പ്രണയത്തിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് പള്ളിമുക്കിലെ കംപ്യൂട്ടർ സെന്ററിൽ പഠിക്കാൻ പോകുമ്പോഴാണ് ഹാരിസ് റംസിയുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തത്. ഇതിനിടയിൽ ഹാരിസ് റംസീനയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നൽകണമെന്നും സ്വത്തും പണവുമൊന്നും വേണ്ട പൊന്നുപോലെ നോക്കികൊള്ളാമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാൽ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
പിന്നീട് ഹാരിസ് മിക്കപ്പോഴും റംസിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളുമായി സംസാരിക്കുക പതിവായി. വീട്ടുകാർക്ക് എതിർപ്പില്ലാത്തതിനാൽ റംസി ഹാരിസുമായി കൂടുതൽ അടുത്തു. ഇതിനിടയിൽ റംസിയുടെ അനുജത്തിക്ക് വിവാഹാലോചന വന്നു. അങ്ങനെ വിവാഹം ഉടൻ നടത്തണമെന്ന് റംസിയുടെ വീട്ടുകാർ ഹാരിസിന്റെ വീട്ടുകാരോട് പറഞ്ഞു. ഹാരിസ് ഒരു കാർ വർക്ക് ഷോപ്പ് തുടങ്ങാൻ ആലോചിക്കുന്നുണ്ട്, അത് പൂർത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അനുജത്തിയുടെ വിവാഹം ഉടൻ നടത്തേണ്ടതായിട്ടുള്ളതിനാൽ നിക്കാഹ് നടത്തണമെന്ന് റംസിയുടെ വീട്ടുകാർ പറഞ്ഞു. ഇതിനെ തുടർന്ന് ബന്ധുക്കളെല്ലാം ചേർന്ന് വളയിടീൽ ചടങ്ങ് നടത്തി. ചടങ്ങിൽ സ്ത്രീധനമായി നല്ലൊരു തുകയും നൽകി.
വർക്ക്ഷോപ്പ് ആരംഭിക്കുന്നതിനുള്ള താമസം പറഞ്ഞ് ഹാരിസ് പിന്നീട് വിവാഹം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ഒന്നര വർഷം കഴിഞ്ഞിട്ടും വിവാഹത്തിനുള്ള യാതൊരു നീക്കങ്ങളും ഹാരിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. വർക്ക് ഷോപ്പ് തുടങ്ങാൻ പണമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ വർക്ക് ഷോപ്പ് തുടങ്ങാനായി റസിയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരങ്ങളും പണവും വീണ്ടും ഇയാൾ വാങ്ങി. ഈ പണം ഉപയോഗിച്ച് മൂന്ന് മാസം മുൻപ് കൊല്ലം പള്ളിമുക്കിൽ പോസ്റ്റ്ഓഫീസ് ജങ്ഷന് സമീപം കാർ വർക്ക് ഷോപ്പ് ആരംഭിച്ചു.
റംസീന ഇത് ആരംഭിക്കാനായി പലരിൽ നിന്നും പണം കടം വാങ്ങി നൽകുകയും ലോൺ എടുത്ത് നൽകുകയും ചെയ്തിരുന്നു. പലപ്പോഴായി 5 ലക്ഷത്തോളം രൂപ ഇയാൾ റംസീനയുടെ കുടുംബത്തിൽ നിന്നും വാങ്ങി. ഇതിന് ശേഷം ഇയാൾ മറ്റൊരു വിവാഹത്തിന് വേണ്ടി ശ്രമിക്കുകയും റംസീനയെ ഒഴിവാക്കുകയുമായിരുന്നു. ഇതോടെയാണ് റംസീന ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ ഹാരിസിന്റെ മൊബൈലിലേക്ക് കൈ ഞരമ്പ് മുറിച്ച ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഇക്കാര്യം റംസീനയുടെ സഹോദരിയുടെ ഭർത്താവിനെ ഇയാൾ അറിയിച്ചു. തുടർന്ന് വീട്ടിലെക്ക് വിളിച്ച് വിവരം പറഞ്ഞപ്പോൾ വീട്ടുകാർ മുറിയിലെത്തി നോക്കിയപ്പോൾ റംസീനയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. അടഞ്ഞു കിടന്ന മുറി ചവിട്ടി പൊളിച്ചാണ് വീട്ടുകാർ അകത്ത് കയറിയത്. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം കൊല്ലൂർവിള ജമാഅത്ത് പള്ളിയിൽ മൃതദേഹം ഖബറടക്കി.
അതേസമയം കൊട്ടിയം പൊലീസ് സംഭ സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ച് കേസെടുത്തു. റംസീനയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവിശ്യപ്പെട്ട് ബന്ധുക്കൾ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയിരിക്കുകയാണ്. സംഭവത്തിന് ശേഷം ഹാരിസ് ഒളിവിൽ പോയിരിക്കുകയാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.