പത്തനംതിട്ട: ഭാര്യ വിദേശത്ത് നഴ്സിങ് ജോലി ചെയ്ത് കഷ്ടപ്പെട്ടുണ്ടാക്കിയ 15 ലക്ഷം രൂപ ഭർത്താവ് നാട്ടിൽ റമ്മി കളിച്ചു കളഞ്ഞു. ചോദ്യം ചെയ്തപ്പോൾ കലഹം. നാട്ടിൽ വന്ന ഭാര്യയെയും ഭാര്യാപിതാവിനെയും വീട്ടിൽക്കയറി വെട്ടിയും കുത്തിയും പരുക്കേൽപിച്ച യുവാവ് അറസ്റ്റിൽ.

ആറന്മുള സ്വദേശി മനോജാ(39)ണ് അറസ്റ്റിലായത്. വള്ളിക്കോട് ഗോകുലം വീട്ടിൽ ഗോപൻ (57), മകൾ സുമി (33) എന്നിവർക്കാണ് പരുക്കേറ്റത്. പുറത്തും വയറ്റിലുമാണ് പരുക്ക്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. രാവിലെ വീട്ടിലെത്തിയ മനോജ് സുമിയുമായി വാക്കു തർക്കത്തിലേർപ്പെടുകയും കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച അച്ഛൻ ഗോപനെയും കുത്തി. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മനോജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു.

അച്ഛനെയും മകളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗോപന്റെ വയറിനും കഴുത്തിനും ഗുരുതര മുറിവേറ്റിട്ടുണ്ട്. സുമിയുടെ വയറിലും പുറത്തും നിരവധി തവണ കുത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന സുമി ജനുവരി 20 നാണ് നാട്ടിലെത്തിയത്. ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം വീട്ടിലെത്തിയതാണ്. നഴ്സായ സുമി മനോജിനേയും വിദേശത്തുകൊണ്ടു പോയിരുന്നു. ഒന്നര വർഷം മുമ്പ് ഇളയ മകൾ ജനിച്ചപ്പോൾ ഇരുവരും നാട്ടിലെത്തിയതാണ്. ഇളയ മകളെ സുമിയുടെ അമ്മയുടെ അടുക്കൽ ആക്കിയതിനു ശേഷം വിദേശത്തേക്ക് പോയ മനോജ് മടങ്ങി വന്നു.

സുമി ജോലി ചെയ്തുണ്ടാക്കിയ പതിനഞ്ച് ലക്ഷം രൂപ മനോജ് റമ്മി കളിച്ചു നശിപ്പിച്ചെന്നും ഇതിനെ തുടർന്ന് കലഹമുണ്ടായതായും ബന്ധുക്കൾ പറയുന്നു. ഇവർക്ക് മൂന്ന് മക്കളുണ്ട്.ആറ് മാസം മുമ്പും സുമിയുടെ വീട്ടിൽ മനോജ് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.