കാഞ്ഞാർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ നിരവധി തവണ പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ടം ചാറ്റുപാറ കുടിയിൽ മനുവിനെ (26) കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹ വാഗ്ദാനം നൽകി നിരവധി തവണയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. കാഞ്ഞാറിൽ താമസിക്കുന്ന യുവതി തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കാനായി പോകുന്നതിനിടെയാണ് ബസ് ക്ലീനറായ പ്രതിയുമായി അടുപ്പത്തിലായത്. വിവാഹ വാഗ്ദാനം നൽകി പ്രതി യുവതിയെ അടിമാലിയിലെ സ്വന്തം വീട്ടിലും യുവതിയുടെ വീട്ടിലും ഇടുക്കിയിലെ സ്വകാര്യ ലോഡ്ജിലും മൂന്നു വർഷങ്ങളായി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

എന്നാൽ ഈയടുത്ത് കല്യാണം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോഴാണ് പ്രതിക്ക് ഭാര്യയും മൂന്നു കുട്ടികളുമുണ്ടെന്ന വിവരം അറിയുന്നത്. തുടർന്ന് യുവതിയുടെ പരാതിയിൽ കാഞ്ഞാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്റ്റേഷൻ ഹെഡ് ഓഫീസർ ശ്രീജേഷ് വി.കെ, എഎസ്ഐ സാംകുട്ടി, എഎസ്ഐ ബിജു, ഡബ്ല്യു.സി.പി.ഒ ബിന്ദു എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.