കോട്ടയം: ലൈംഗിക പീഡന ശ്രമം എതിർത്ത ജീവനക്കാരിയെ മാനേജിങ്ങ് ഡയറക്ടർ ഭീഷണിപ്പെടുത്തിയതായി പരാതി.സിപിഐ നേതാവായ പ്ലാന്റേഷൻ കോർപ്പറേഷൻ എം.ഡി ബി.പ്രമോദിനെതിരെയാണ് വനിതാ ജീവനക്കാരി രംഗത്തെത്തിയിരിക്കുന്നത്.ലൈംഗീപീഡനത്തിന് ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഓഫീസിൽ നിന്നും തന്നെ നിരന്തരം മാനസീക പീഡനത്തിന് ഇരയാക്കിയെന്നും യുവതി ആരോപിക്കുന്നു.വിഷയങ്ങൾ ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകി.ജീവനക്കാരിയുടെ പരാതിയിൽ എം.ഡിക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു.

ലൈംഗിക ചുവയോടെ സംസാരിക്കുകയും, സ്പർശിക്കുകയും ചെയ്‌തെങ്കിലും ലൈംഗികതയ്ക്കു വഴങ്ങാതിരുന്ന ജീവനക്കാരിയെ മാനസികമായും ശാരീരികമായും പ്ലാന്റേഷൻ കോർപ്പറേഷൻ എം.ഡി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി വിഷയം ഉൾപ്പെടുന്നു പൊലീസ് സ്റ്റേഷൻ പരിധിയായ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. ഇതേ തുടർന്നാണ് എംഡി പ്രമോദിനെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും,സ്പർശിക്കുകയും ചെയ്തത് പ്രതിരോധിച്ചപ്പോൾ ജോലിയിൽ പല തരം പീഡനം തുടരുകയും ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.

2020 ജൂൺ മുതൽ 2021 ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ ലൈംഗിക ചുവയോടെ സംസാരിക്കുകയും, സ്പർശിക്കുകയും ചെയ്തതായാണ് പ്ലാന്റേഷൻ കോർപ്പറേഷൻ എംഡിക്കെതിരെ ഉയർന്ന പരാതി. കോർപ്പറേഷനിലെ ജീവനക്കാരി തന്നെയാണ് ഇതു സംബന്ധിച്ചു പരാതി നൽകിയിരിക്കുന്നത്.പലപ്പോഴും ഓഫിസിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം ഇരുത്തുകയും , അശ്ലീലം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ പ്രതികരിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നത് പതിവാണ് എന്നും ഇവർ പരാതിയിൽ പറയുന്നു.

ഇതിനൊപ്പം മാനേജിംങ് ഡയറക്ടർ പ്രമോദ് അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചതായും, ഇതിനെ എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. പല തവണ ശരീരത്തിൽ തൊടുകയും, അശ്ലീല കമന്റോടെ സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ തന്റെ ജോവി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

നീയൊക്കെ പറഞ്ഞാൽ ആരു വിശ്വസിക്കുമെന്നും ഞാൻ ഇവിടുത്തെ എം.ഡി ആണെന്നും ധൈര്യമുണ്ടെങ്കിൽ നീ പോയി പരാതി കൊടുക്കെന്നും പറഞ്ഞതായും പരാതിയിൽ പറയുന്നു. മാത്രമല്ല തന്റെ രാഷ്ട്രീയ സ്വാധീനം എന്താണെന്ന് നിനക്ക് അറിയില്ല; പരാതി കൊടുത്താൽ നിന്റെ പണി ഞാൻ കളയുമെന്നുമായിരുവത്രെ ഭീഷണി.ഒടുവിൽ നിരന്തര പീഡനം സഹിക്കവയ്യാതായപ്പോഴാണ് യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രി പിണറായി വിജയന് വിഷയങ്ങൾ ചുണ്ടാക്കാട്ടി പരാതി നൽകിയിരുന്നു. ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് അയച്ചു നൽകി. ഈ പരാതിയിലാണ് ഇപ്പോൾ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഈസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.