അഹമ്മദാബാദ്: വിവാഹ വാ​ഗ്ദാനം ചെയ്ത് യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി തൊഴിലുടമ പീഡിപ്പിച്ചത് ഏഴ് വർഷം. ​ഗുജറാത്തിലെ അഹമ്മദാബാദിലുള്ള രാഖിയാൽ എന്ന സ്ഥലത്താണ് സംഭവം. സ്റ്റിച്ചിങ് യൂണിറ്റ് ഉടമയായ അയ്യൂബ് അൻസാരിക്കും ഭാര്യ തബസുമരയ്യയ്ക്കും എതിരെയാണ് 27കാരിയായ യുവതി പരാതി നൽകിയിരിക്കുന്നത്. ഇതിനിടെ താൻ നാല് തവണ ​ഗർഭിണിയായെന്നും എന്നാൽ, ​ഗർഭഛിദ്രം നടത്താൻ തൊഴിലുടമ നിർബന്ധിച്ചെന്നും യുവതി പറയുന്നു. ​ഗർഭഛിദ്രത്തിന് തൊഴിലുടമയുടെ ഭാര്യയാണ് സഹായിച്ചതെന്നും യുവതി ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പരാതിയിൽ പറയുന്നു. ഇതിനിടെ ഇയാൾ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായും തന്നെക്കൊണ്ട് അതിൽ ഒപ്പ് വെപ്പിച്ചു എന്നും യുവതി വെളിപ്പെടുത്തുന്നു. ജോലി നഷ്ടപ്പെടുമെന്ന് ഭയന്നതിനാൽ താൻ അത് അനുസരിക്കുകയായിരുന്നു എന്നാണ് യുവതി വെളിപ്പെടുത്തുന്നത്. ഓരോ തവണ പീഡിപ്പിക്കുമ്പോഴും ഭാര്യ ഇതിന് സാക്ഷിയായി നിൽക്കുക മാത്രമല്ല, കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ സ്റ്റിച്ചിങ് യൂണിറ്റ് ഉടമയായ അയ്യൂബ് അൻസാരിക്കും ഭാര്യ തബസുമരയ്യയ്ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

2013 ൽ തന്റെ അയൽവാസിയായ അയ്യൂബ് അൻസാരിയുടെയും ഭാര്യ തബസ്സത്തിന്റെയും ടൈലറിങ് യൂണിറ്റിൽ ജോലി ചെയ്യാൻ തുടങ്ങിയതായി ഇര രാഖിയൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 2010 ൽ അച്ഛൻ മരിച്ചതു മുതൽ കുടുംബത്തിനായി പണിയെടുക്കുകയാണ്. അഞ്ച് മക്കളിൽ മൂത്തയാളാണ് യുവതി. അയ്യൂബിനെ കണ്ട് മുട്ടിയ സമയത്ത് ഇവർ ജോലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 2013ൽ തന്റെ സ്റ്റിച്ചിങ് യൂണിറ്റിൽ അയ്യൂബ് യുവതിക്ക് ജോലി നൽകി. ജോലിക്കെത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ അയ്യൂബ് തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് യുവതി ആരോപിക്കുന്നത്.

ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസം ആയപ്പോഴേക്കും തൊഴിലുടമ തന്റെ ശരീര ഭാ​ഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങി. അശ്ലീല പരാമർശങ്ങൾ നടത്താനും ആരംഭിച്ചു. ഭാര്യയുടെ സാന്നിധ്യം അയാൾക്ക് അതിന് തടസ്സമായില്ലെന്നും യുവതി പറയുന്നു. പ്രതിഷേധിച്ചാൽ അവളെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഭാര്യയെ അവഗണിച്ച് അയാൾ അവളെ യൂണിറ്റിൽ വച്ച് ബലാത്സംഗം ചെയ്യുമായിരുന്നു എന്നും യുവതി വെളിപ്പെടുത്തുന്നു.

ഇസ്രത്ത് ആദ്യമായി ഗർഭിണിയായപ്പോൾ തബസ്സും അവളെ ഒരു സ്ത്രീയുടെ അടുത്തേക്ക് കൊണ്ടുപോയി ഗർഭച്ഛിദ്രം നടത്തി. ഇത് ആരോടും വെളിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നൽകി. 2014 ൽ, ഒരു മൗലാനയിൽ നിന്ന് വ്യാജ നിക്കാഹ്നാമ (വിവാഹ സർട്ടിഫിക്കറ്റ്) ലഭിക്കുകയും പ്രതിഷേധമുണ്ടായിട്ടും ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തു.

'ഭാര്യയുടെ സാന്നിധ്യത്തിൽ ആയിരുന്നു ക്രൂരമായി പീഡിപ്പിച്ചത്. ലൈംഗികമായി പീഡിപ്പിക്കുമ്പോൾ അയാൾ എന്നെ നോക്കി പരിഹാസത്തോടെ ചിരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു'- യുവതി പറഞ്ഞു. പീഡന ദൃശ്യങ്ങൾ പകർത്തിയ അയ്യൂബ് യുവതി ജോലി ഉപേക്ഷിച്ചതിനു ശേഷവും ഇതുകാട്ടി ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. ഖോക്ര, നരോൾ, നരോദ എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിൽ വച്ചായിരുന്നു പിന്നീട് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. യുവതി അമ്മയോട് കാര്യങ്ങൾ തുറന്നുപറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകുന്നത്.