ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച് ക്ഷേത്രത്തിൽ വച്ച് ബലാത്സംഗം. 40കാരിയാണ് നാഗപ്പട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തിൽ വച്ച് പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. വിധവയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർ അറസ്റ്റിലായി. പ്രദേശവാസികളായ അരുൺ രാജ് (25), കെ. ആനന്ദ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ രണ്ട് പേർ ബലംപ്രയോഗിച്ച് ക്ഷേത്രത്തിലേക്ക് വലിച്ച് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയും ചെയ്തുവത്രെ.

യുവതിയെ നാഗപ്പട്ടണത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിക്കുന്നുണ്ടെന്ന് വെളിപാളയം പൊലീസ് അറിയിച്ചു.