ഭോപ്പാൽ: പീഡനത്തിന് ഇരയായി പ്രസവിച്ച കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയായ 15 കാരി അറസ്റ്റിൽ. 40 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് പെൺകുട്ടി കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. സംശയം തോന്നിയ ഡോക്ടർമാർ വിവരം പൊലീസിൽ അറിയിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തതോടെയാണ് കൊലപാതകമാണെന്ന വിവരം പുറത്തു വന്നത്.

പീഡനത്തിനിരയായ 15-കാരി ഒക്ടോബർ 16-നാണ് കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞദിവസം സുഖമില്ലെന്ന് പറഞ്ഞ് കുഞ്ഞുമായി പെൺകുട്ടി ആശുപത്രിയിൽ എത്തി. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. സംശയം തോന്നിയ ഡോക്ടർമാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടി സമ്മതിച്ചത്.

ഗ്രാമത്തിലെ 17-കാരനുമായി 15-കാരി അടുപ്പത്തിലായിരുന്നു. ഓഗസ്റ്റ് മാസത്തിൽ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്
പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്. ഇതോടെ 17-കാരനുമായുള്ള ബന്ധത്തെക്കുറിച്ച് പെൺകുട്ടി തുറന്നുപറഞ്ഞു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 17 കാരനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ഇതിനിടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഒക്ടോബർ 16-ന് പ്രസവിച്ചു. നവംബർ അഞ്ചിനാണ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് പെൺകുട്ടി വീണ്ടും ആശുപത്രിയിൽ എത്തുകയായിരുന്നു. ലൈംഗികപീഡനത്തിനിരയായി ഗർഭിണിയായതും കുഞ്ഞിനെ പ്രസവിച്ചതും പെൺകുട്ടിയെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.