തിരുവനന്തപുരം: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോവിഡ് പ്രതിരോധത്തിൽ കേരളത്തിലെ ഡോക്ടർമാരും നഴ്സുമാരും നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ആരോഗ്യ പ്രവർത്തകരുടെ പരിശ്രമങ്ങൾ ലോകമാകെ ശ്രദ്ധിക്കപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു.

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂർണ സാക്ഷരതയുടെ മുഖ്യശിൽപിയുമായ പി എൻ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പൂജപ്പുര പാർക്കിലാണ് പി എൻ പണിക്കരുടെ പൂർണകായ പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്തത്.

2019 ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കിയ പ്രതിമ പിറ്റേവർഷം ജനുവരിയിൽ സ്ഥാപിച്ചെങ്കിലും കോവിഡിനെത്തുടർന്ന് ചടങ്ങ് നീളുകയായിരുന്നു. വെങ്കലത്തിൽ 11 അടി ഉയരമുള്ളതാണ് പ്രതിമ. 1.25 ടൺ ഭാരം. പീഠത്തിന് 9 അടി ഉയരം. കെ എസ് സിദ്ധനാണ് ശിൽപി. 15 ലക്ഷം രൂപയാണ് പി എൻ പണിക്കരുടെ പ്രതിമ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്.