കൊച്ചി: സൈക്കിളിന്റെ പഞ്ചൊറൊട്ടിക്കാൻ വരുന്ന പെൺകുട്ടികളോട് കാറ്റടിക്കാൻ പറയും. കാറ്റടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ താഴെ വച്ച് സ്വകാര്യ ഭാഗങ്ങൾ പകർത്തിയെടുക്കും. കാലടിയിൽ അറസ്റ്റിലായ നാടൻ പാട്ടുകലാകാരൻ രതീഷ് ചന്ദ്രന്റെ വിക്രിയകൾ ഇങ്ങനെയായിരുന്നു.

കാഞ്ഞൂർ നാട്ടു പൊലിമ നാടൻ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരൻ പതിക്കക്കുടി രതീഷ് ചന്ദ്രൻ(40) ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്. പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാലടി പഞ്ചായത്തിലാണ് സംഭവം. ഇരുചക്ര വാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.

സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ട് കാറ്റടിപ്പിച്ച് താഴെ മൊബൈൽ ഫോൺ വച്ച് ദൃശ്യം പകർത്തുകയായിരുന്നു രീതി. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി കാറ്റടിച്ചു കഴിഞ്ഞ് അത് അഴിച്ചു വിട്ട് വീണ്ടും മറ്റൊരു പെൺകുട്ടിയോട് കാറ്റടിക്കാൻ ആവശ്യപ്പെട്ടു. വീണ്ടും അത് ആവർത്തിച്ചപ്പോൾ സംശയം തോന്നിയ പെൺകുട്ടി മൊബൈൽ ഫോണിന്റെ കാമറ ഓൺ ചെയ്തു വച്ചത് കണ്ടെത്തുകയായിരുന്നു.

ഇതോടെ പെൺകുട്ടി ഫോൺ പിടിച്ചു വാങ്ങി. എന്നാൽ രതീഷ് കാലിൽ പിടിച്ചു താഴെ വീഴ്‌ത്തി ഫോൺ തിരികെ വാങ്ങാൻ ശ്രമിച്ചു. എന്നാൽ മൽപിടുത്തം നടത്തി പെൺകുട്ടി ഇയാളുടെ ഫോൺ സ്വന്തമാക്കി. ഫോൺ കൈക്കലാക്കയതോടെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതിൽ ചാടിക്കടന്ന് ഓടി പിതാവിന്റെ അടുത്തെത്തി. പിതാവിനോട് ഇക്കാര്യം പറയുകയും ഫോൺ പിതാവിനെ ഏൽപിക്കുകയും ചെയ്തു. പിതാവ് ഫോൺ പരിശോധിച്ച് പൊലീസിൽ പരാതി നൽകിയതോടെയായിരുന്നു അറസ്റ്റ്.

ഫോൺ പരിശോധിച്ച പൊലീസ് ഞെട്ടി. നിരവധി പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ കാമറയിൽ പകർത്തിയത് കണ്ടെത്തി. കൂടുതൽ ചിത്രങ്ങളും വിദ്യാർത്ഥിനികളുടേതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോൺ ശോസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മറ്റേതെങ്കിലും തരത്തിൽ കുട്ടികളെ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്.

അതേ സമയം ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽപെട്ട ഇടൻ ഫോൺ ബലമായി പിടിച്ചു വാങ്ങി പിതാവിനെ ഏൽപിക്കാൻ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദിക്കപ്പെടേണ്ടതും മറ്റുള്ളവർ മാതൃകയാക്കേണ്ടതുമാണെന്നും നെടുമ്പാശേരി പൊലീസ് പറഞ്ഞു.