ലക്നൗ-9: ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽനിന്നുള്ള വിമത കോൺഗ്രസ് എംഎ‍ൽഎ അതിഥി സിങ് ബിജെപിയിൽ ചേർന്നു. അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, കോൺഗ്രസിനെയും നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ചിരുന്ന അതിഥി ബിജെപിയിൽ ചേരുന്നത്.

സംഘടന വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം മെയിൽ കോൺഗ്രസിന്റെ വനിത വിഭാഗത്തിൽനിന്ന് അതിഥിയെ പുറത്താക്കിയിരുന്നു. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന അഖിലേഷ് സിങ്ങിന്റെ മകളാണ്. 2017ൽ റായ്ബറേലിയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച അവർ, പിന്നീട് പാർട്ടിയുടെ കടുത്ത വിമർശകയായി.

മുൻ ബി.എസ്‌പി എംഎ‍ൽഎ വന്ദന സിങ്ങും ബിജെപിയിൽ ചേർന്നു. ഇരുവരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് പാർട്ടിയിലേക്ക് സ്വീകരിച്ചു. അതിഥിയുടെ വരവോടെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയിൽ വിള്ളലുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.