തിരുവനന്തപുരം: കല്ലമ്പലത്ത് നവധുവിന്റെ മരണം ആത്മഹത്യ എന്ന് പൊലീസ് പറയുമ്പോഴും ദുരൂഹത ഉണ്ടെന്ന് ആവർത്തിച്ച് യുവതിയുടെ കുടുംബം. വർക്കല വെന്നിക്കോട് ശാന്താമന്ദിരത്തിൽ ഷാജി-ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയുടെ മരണത്തിലാണ് ദുരൂഹത വർധിക്കുന്നത്. യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ മകൾ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ആതിരയുടെ അമ്മ. അവൾക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാൽ പോലും അവൾക്കു എടുക്കാൻ സാധിക്കില്ലെന്നും അമ്മ പറയുന്നു.

ആതിരയുടെ കുടുംബത്തിനൊപ്പം ഭർത്താവ് ശരത്തിന്റെ കുടുംബവും ദുരൂഹത ആരോപിച്ചു. വർക്കല വെന്നിക്കോട് ശാന്താമന്ദിരത്തിൽ ഷാജി-ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടത്. മകൾ ആതിരയുടെ ക്ഷേമം അന്വേഷിക്കാൻ ഭർതൃവീട്ടിൽ എത്തിയ അമ്മ കാണുന്നത് രക്തത്തിൽ കുളിച്ച നിലയിൽ മകളുടെ മൃതദേഹമാണ്. വെന്നിയോട് താമസിക്കുന്ന ഇവർ രാവിലെ പത്ത് മണിയോടെയാണ് മകൾ ആതിരയുടെ ഭർതൃവീടായ കല്ലമ്പലത്ത് എത്തിയത്.

സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം. ആതിരയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പിടിവലിയുടെയോ ബലപ്രയോ​ഗത്തിന്റെയോ ലക്ഷണങ്ങളില്ലെന്നാണ് സൂചന. കഴുത്തിലെ ആഴത്തിലുള്ള മുറിവ് മരണകാരണമായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ, കസ്റ്റഡിയിലെടുത്ത യുവതിയുടെ ഭർത്താവിനെ ഇന്നലെ പൊലീസ് വിട്ടയച്ചിരുന്നു.

അതേസമയം, ആതിരയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിക്കുന്നു. ഒരാൾക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ലെന്നാണ് മരിച്ച ആതിരയുടെ ഭർതൃപിതാവ് ചൂണ്ടിക്കാട്ടുന്നത്. സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം പറഞ്ഞു. ആതിര ആത്മഹത്യ ചെയ്യാൻ വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്‌ച്ചയാണ് നവവധുവിനെ ഭർതൃവീട്ടിൽ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കല്ലമ്പലം മുത്താന സ്വദേശി ആതിരയെ (24) ആണ് ഭർത്താവിന്റെ വീട്ടിലെ ബാത്‌റൂമിൽ കഴുത്തു മുറിഞ്ഞു മരിച്ച നിലയിൽ കണ്ടത്. ഒന്നര മാസം മുൻപായിരുന്നു വിവാഹം. കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ച് ബന്ധുക്കളും രം​ഗത്തെത്തിയതോടെ മരണകാരണം തേടി പൊലീസും അന്വേഷണം ഊർജ്ജിതമാക്കി. ഒന്നരമാസം മുമ്പ് മാത്രം വിവാഹിതയായ യുവതിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ച് കിടന്ന ബാത്ത്റൂമിന്റെ കുറ്റി അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നത് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ മറ്റ് സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനിൽ ആതിര ആണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11.45നാണ് ആതിരയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ഒന്നര മാസം മുൻപായിരുന്നു ആതിരയുടെ വിവാഹം. രാവിലെ 8 മണിക്ക് ആതിരയുടെ ഭർത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയിൽ പോയിരുന്നു. 10 മണിയോടെ വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാൻ എത്തിയെങ്കിലും വീട്ടിൽ ആരെയും കണ്ടില്ല.

ശരത് എത്തിയ ശേഷം വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. വിവാഹത്തിന് മുൻപാണ് ശരത് വിദേശത്തുനിന്നും നാട്ടിലെത്തിയത്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.