പത്തനംതിട്ട : അയ്യപ്പന്റെ ഉറക്കുപാട്ടായി ശബരിമലയിൽ ഉപയോഗിക്കുന്ന ഹരിവരാസനം രചിച്ചിട്ട് 100 വർഷം. നടയടയ്ക്കുന്നതിന്റെ അവസാനപടിയായി ഭഗവാനെ ഉറക്കുന്നതിനാണ് ഹരിവരാസനം പാടുന്നത്. ഒന്നര വർഷം നീളുന്ന ശദാബ്ദി ആഘോഷങ്ങൾക്കാണ് പന്തളത്ത് തുടക്കമാകുന്നത്. ആഘോഷങ്ങൾ നാളെ ആരംഭിക്കും.

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പായി രാത്രി 10.55 ന് മൈക്കിലൂടെ ഹരിവരാവസം കേൾപ്പിക്കുന്നത്. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. മധ്യമാവതി രാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

യേശുദാസിന്റെ ശബ്ദത്തിലുള്ള ഈ പാട്ട് നിലവിലെ താളത്തിൽ ചിട്ടപ്പെടുത്തിയത് ദേവരാജൻ മാസ്റ്ററാണ്. 1950 കളോടെയാണ് ഹരിവരാസനം ക്ഷേത്രത്തിൽ ചൊല്ലാൻ ആരംഭിച്ചത്. 1975 ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന മലയാള ചലച്ചിത്രത്തിൽ ഈ ഗാനം വന്നതോടെയാണ് ഇതിന് ജനപ്രീതി ലഭിച്ച് തുടങ്ങിയത്.

മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം പ്രത്യേക വേദിയൊരുക്കുന്നു. ഉച്ചയ്ക്ക് രണ്ടിന് എൻഎസ്എസ് കോളേജിന് മുന്നിൽ നിന്ന് ശോഭയാത്ര. നാലിന് പൊതു സമ്മേളനം ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം പ്രതിനിധി ശശികുമാര വർമ്മയും ചേർന്ന് ഉദ്ഘാടനം ചെയ്യും.