കാസർകോട് : മലയാളി വ്‌ളോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാൻ, ഭർത്താവ് മെഹ്നാസിനെ ചോദ്യം ചെയ്യാൻ പൊലീസ്. കോഴിക്കോട് ലോക്കൽ പൊലീസിന്റെ നേതൃത്വത്തിലുള്ള ഫോറൻസിക് വിദഗ്ധരുടെ സംഘം റിഫ മെഹ്നുവിന്റെ മൃതദേഹം കോഴിക്കോട്ടെ പള്ളിയിലെ ഖബർസ്ഥാനിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയതിന് പിന്നാലെയാണ് നിർണായക നീക്കം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഭർത്താവ് മെഹ്നാസിനു നോട്ടീസ് നൽകി .

മെഹ്നാസിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തതിനെ തുടർന്നാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. നിയമം പാലിക്കണമെന്നും ഹാജരായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മെഹ്നാസ് ഇത് വരെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.

റിഫയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പിന്നാലെ മെഹ്നാസിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിനായി കേസന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. മെഹ്നാസിനെതിരെ നിലവിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരുടെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ജംഷാദിൽ നിന്നും ആവശ്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കുടുംബത്തിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്തത് പരിശോധനയിൽ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയിരുന്നു. ഇത് കേസന്വേഷണത്തിൽ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നൽകിയിരുന്നത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.