കൊച്ചി: ആറ്റുനോറ്റിരുന്ന് അധികാരത്തിൽ പങ്കാളിത്തം കിട്ടിയതോടെ ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) പിളർന്നു. മന്ത്രിസ്ഥാനം കിട്ടിയതിന് പിന്നാലെ തമ്മിലടി രൂക്ഷമായ പാർട്ടിയിൽ ഇപ്പോൾ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. നിലവിലെ വർക്കിങ് പ്രസിഡന്റിനാണ് താൽക്കാലിക ചുമതല. പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഐ.എൻ.എൽ ദേശീയ നേതൃത്വം കാസിം ഇരിക്കൂറിനൊപ്പമാണ്. ഇതോടെ തർക്കം മൂത്ത പാർട്ടിയിൽ അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനവും തുലാസിലായി.

അതേമയം വഹാബിനെ പുറത്താക്കിയെന്ന് കാസിം ഇറിക്കൂറും അറിയിച്ചു. അബ്ദുൽ വഹാബും കാസിം ഇരിക്കൂറും സമാന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചിരിക്കയാണ്. അബ്ദുൽ വഹാബ് വിളിച്ച യോഗം കൊച്ചി തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിൽ യോഗം ആലുവയിലുമാണ്. കൊച്ചിയിൽ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ രണ്ടു വിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിന്റെ നിയമനം, പാർട്ടിയുടെ അംഗത്വ വിതരണം തുടങ്ങിയവ സംബന്ധിച്ച് തീരുമാനം എടുക്കാനായിരുന്നു യോഗം ചേർന്നത്.

യോജിച്ച് മുന്നോട്ട് പോകാനാവാത്ത വിധം ഇരുപക്ഷവും നേരത്തെ തന്നെ അകന്നുകഴിഞ്ഞിരുന്നു. അതിന്റെ പൊട്ടിത്തെറിയാണ് ഇന്ന് രാവിലെ കൊച്ചിയിൽ നടന്ന കൂട്ടത്തല്ലിലൂടെ പരസ്യമായത്. സാധാരണ പാർട്ടിക്കകത്തെ പ്രശ്‌നങ്ങൾ ഇടപെട്ട് പരിഹരിച്ചിരുന്നത് അഖിലേന്ത്യ അധ്യക്ഷനായിരുന്നു. എന്നാൽ, അഖിലേന്ത്യ പ്രസിഡണ്ടിനും ഒന്നിപ്പിക്കാൻ കഴിയാത്തവിധം ഇരു ഗ്രൂപ്പുകളും വിഘടിച്ചു. മുസ്ലിം ലീഗിൽ പാണക്കാട് തങ്ങൾക്കുള്ള പോലെ അധികാരമാണ് ഐ.എൻ.എല്ലിൽ അഖിലേന്ത്യ പ്രസിഡണ്ടിനുള്ളത്.

പാർട്ടി രൂപവത്കരണ കാലത്ത് നെടുംതൂണായിരുന്നു ഇബ്രാഹിം സുലൈൻ മാൻ സേട്ടിന് നൽകിയിരുന്ന അധികാരങ്ങൾ തുടർന്നുള്ള പ്രസിഡണ്ടുമാർക്കുമുള്ളതിനാൽ സംഘടനതലത്തിലെ പ്രശ്‌നങ്ങളിൽ അന്തിമ വാക്ക് അഖിലേന്ത്യ അധ്യക്ഷെന്റതാണ്. അഖിലേന്ത്യ പ്രസിഡണ്ടുമായി കൂടുതൽ അടുത്തവർ മേൽക്കൈ നേടുന്ന സാഹചര്യമാണ് ഐ.എൻ.എല്ലിൽ നിലനിൽക്കുന്നത്. കാസിം ഇരിക്കൂർ ജന. െസക്രട്ടറിയായ ശേഷം അഖിലേന്ത്യ നേതൃത്വത്തിൽ പിടിമുറുക്കി ഏകാധിപത്യ പ്രവർത്തനം നടത്തുന്നതായാണ് വഹാബ് പക്ഷത്തിന്റെ ആരോപണം.

തീരുമാനങ്ങളെടുക്കുന്നതിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. അതേസമയം, സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും അധികാരമോഹികളായ ചിലരുടെ പ്രവർത്തനങ്ങളാണ് പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും കാസിം ഇരിക്കൂർ പക്ഷവും പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണ് പാർട്ടിയിൽ കാലുഷ്യം രൂക്ഷമായത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുവനേതാവ് എൻ.കെ. അബ്ദുൽ അസീസ് ഉൾപ്പെടെ ചിലർ കണ്ണുവെച്ചിരുന്നു. എന്നാൽ, അഹമ്മദ് ദേവർകോവിലിന് നറുക്ക് വീഴുകയും അദ്ദേഹം നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും മന്ത്രിയാവുകയും ചെയ്തതോടെ പ്രശ്‌നങ്ങൾ ആളിക്കത്താൻ തുടങ്ങി.

അഹമ്മദ് ദേവർകോവിലിന്റെ വലംകൈയായി കാസിം ഇരിക്കൂർ നിലയുറപ്പിച്ചതോടെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ ഏകാഭിപ്രായത്തിലെത്താനായില്ല. അതിനിടെ, ദേവർകോവിലിനെ തോൽപിക്കാൻ ചരടുവലി നടത്തിയതിന്റെ പേരിൽ എൻ.കെ. അബ്ദുൽ അസീസ് ഉൾപ്പെടെയുള്ളവർക്കെതിരെ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് വിളിക്കണമെന്ന ആവശ്യവുമായി പ്രസിഡണ്ട് എ.പി.എ. വഹാബ് രംഗത്തുവന്നത്. ഇതിന് കാസിം ഇരിക്കൂർ തയ്യറാവാതിരുന്നതോടെ ഉടലെടുത്ത പ്രശ്‌നം അഖിലേന്ത്യ പ്രസിഡണ്ട് ഇടപെട്ട് പരിഹരിച്ചെങ്കിലും നേരത്തെ നീറിക്കൊണ്ടിരുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ ആളിക്കത്തിയത്.

പാർട്ടിയുടെ നെടുംതൂണായിരുന്ന പി.എം.എ. സലാം ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് മുസ്ലിം ലീഗിലേക്ക് ചേക്കേറിയപ്പോൾ പിടിച്ചുനിന്ന പാർട്ടി ഇപ്പോഴുണ്ടായ നേതൃത്വ ഭിന്നതയിൽ ആടി ഉലയുകയാണ്. നേരത്തെ ഐ.എൻ.എൽ പ്രശ്‌നങ്ങൾ ഇടതു മുന്നണിക്കും സർക്കാരിനും തലവേദനയുണ്ടാക്കിയപ്പോൾ മുന്നണി നേതൃത്വം നേതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. കിട്ടിയ മന്ത്രിസ്ഥാനം വിനയായ സാഹചര്യമാണ് ഇപ്പോൾ പാർട്ടിക്കുള്ളത്.