തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി.ജോർജിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. യുഡിഎഫ് ജിഹാദികളുടെ കൈകളിലാണെന്നതടക്കമുള്ള വിമർശനം പി.സി.ജോർജ് ഇന്ന് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ റിജിൽ മാക്കുറ്റി പി സി ജോർജ്ജിനെ വിമർശിച്ചത്. പി.സി ജോർജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകുമെന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ പ്രതികരണം.

പി സി ജോർജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും. കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാർ MLA ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.- റിജിൽ മാക്കുറ്റി ഫേസ്‌ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് സമരപ്പന്തലിൽ വെച്ച് പിസി ജോർജിന്റെ ഷാൾ അണിയിക്കൽ റിജിൽ മാക്കുറ്റി നിഷേധിച്ചിരുന്നു. ഒരു സമുദായത്തെ അങ്ങേയറ്റം മ്ലേഛമായ ഭാഷയിൽ അധിക്ഷേപിച്ചയാളാണ് പിസി ജോർജ് എന്നും അങ്ങനെയൊരാളുടെ അനുമോദനം സ്വീകരിക്കുന്നതിലും നല്ലത് നിരാഹാര സമരം അവസാനിപ്പിക്കുന്നതാണെന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ പ്രതികരണം. ഇതിന് പിന്നാലെ യുഡിഎഫിനെ നിശിതമായി വിമർശിച്ച് പി സി ജോർജ്ജ് രം​ഗത്തെത്തിയിരുന്നു.

യുഡിഎഫിനെതിരെയും മുസ്ലിം ലീഗിനെതിരെയും രൂക്ഷമായ ഭാഷയിലാണ് ഇന്ന് പിസി ജോർജ് വിമർശിച്ചത്. ‘എനിക്ക് യുഡിഎഫിന്റെ അഭിപ്രായമൊന്നും കേൾക്കേണ്ട കാര്യമില്ല. എനിക്കവരുടെ പിന്തുണയും വേണ്ട. യുഡിഎഫിന്റെ പ്രവർത്തകരുണ്ട് വളരെ മാന്യന്മാരാണ്. നേതാക്കന്മാർ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നവരാണ്. അതിന്റെ ചരിത്രമൊക്കെ ഞാൻ പത്രസമ്മേളനം നടത്തി പറയാൻ പോവുകയാണ്. ഞാൻ പൂഞ്ഞാറിൽ ജനപക്ഷം സെക്യുലർ സ്ഥാനാർത്ഥിയായി മത്സരിക്കും. അതിലൊരു സംശയവും വേണ്ട. എനിക്ക് ജനങ്ങളാണ് പിന്തുണ തരുന്നത്. യുഡിഎഫ് എന്നു പറഞ്ഞാൽ മുസ്ലിം ജിഹാദികളുടെ പാർട്ടിയല്ലേ. അവരല്ലേ ഇപ്പോൾ പാർട്ടി നിയന്ത്രിക്കുന്നത്. നേരത്തെ ഒരു നല്ല പാർട്ടിയായിരുന്നു മുസ്ലിം ലീഗ്. പക്ഷെ ആ മുസ്ലിം ലീഗ് ഇപ്പോൾ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. അപ്പോൾ ആ പാർട്ടിയെ മതേതരർക്കോ, ഹൈന്ദവർക്കോ, ക്രൈസ്തവർക്കോ അംഗീകരിക്കാൻ പറ്റുമോ?,' പിസി ജോർജ് പറഞ്ഞു.