കോഴിക്കോട്: വോട്ടുചെയ്യേണ്ട ബൂത്തിലെ വോട്ടിങ് മെഷീനിൽ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും ആ ചിഹനത്തിന് വോട്ടുചെയ്യാൻ കഴിയാത്ത ഏക കെപിസിസി പ്രസിഡണ്ടായിരിക്കും മുല്ലപ്പള്ളി രാമചന്ദ്രൻ. വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലാണ് ഇത്തരത്തിലൊരു അനുഭവമുണ്ടായത്. ആർഎംപി യുഡിഎഫ് വെൽഫയർപാർട്ടി തുടങ്ങി ബിജെപി ഒഴികെയുള്ള ഇടതുവിരുദ്ധ പാർട്ടികളെല്ലാം ചേർന്ന് രൂപീകരിച്ച ജനകീയ മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി മുല്ലപ്പള്ളി തന്നെ ഇടപെട്ട് നിർത്തിയ കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ മുല്ലപ്പള്ളി തന്നെ ഇടപെട്ട് പിൻവലിച്ചതോടെയാണ് അദ്ദേഹത്തിന് കൈപ്പത്തിക്ക് വോട്ടുചെയ്യാനാകാതെ വന്നത്.

എല്ലാവരും ഒറ്റകെട്ടായി നിന്ന് എതിർത്തിട്ടും ഈ ഡിവിഷനിൽ നിന്നും എൽഡിഎഫ് വിജയിച്ചിരിക്കുകയാണ്. സിപിഐഎമ്മിലെ അഡ്വ ആശിഷാണ് ഇവിടെ ജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി ആർഎംപിയുടെ സുഗതനാണ് പരാജയപ്പെട്ടത്.ഈ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജയകുമാറിനെ മരവിപ്പിക്കുകയായിരുന്നു. അതേ സമയം കല്ലാമലയിൽ പരാജയപ്പെട്ടെങ്കിലും ആർഎംപി സ്വാധീനമുള്ള മേഖലകളി്ൽ ആർഎംപി യുഡിഎഫ് സഖ്യം യുഡിഎഫിന് അനുകൂലമായി നിന്നു എന്ന് വേണം വിലയിരുത്താൻ. ഒഞ്ചിയം, ഏറാമല, അഴിയൂർ, എന്നിവിടങ്ങളിൽ ആർഎംപി യുഡിഎഫ് സഖ്യമായ ജനകീയ മുന്നണി വിജയിച്ചു.

ഒഞ്ചിയത്ത് ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ജനകീയ മുന്നണി ഭരണം നേടിയത്. ആകെയുള്ള പതിനേഴ് സീറ്റുകളിൽ 9 ഇടത്ത് ജനകീയ മുന്നണിയും 8 ഇടത്ത് ഇടതുമുന്നണിയും വിജയിച്ചു. ജനകീയ മുന്നണിയിൽ ആർഎംപി നാലിടത്തും മുസ്ലിം ലീഗ് നാല് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലുമാണ് വിജയിച്ചത്. ഏറാമലയിലാണ് ജനകീയ മുന്നണി മികച്ച വിജയം നേടിയിരിക്കുന്നത്. ആകെയുള്ള 19 വാർഡുകളിൽ 12 എണ്ണം ജനകീയ മുന്നണി നേടി. ഏഴുവാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്. കോഴിക്കോട് ജില്ലയിൽ സോഷ്യലിസ്റ്റുകളും വിവിധ ജനതാദളുകാരും ഏറ്റവും അധികമുള്ള പഞ്ചായത്താണ് ഏറാമല.

ഏതാണ്ട് എല്ല ജനതാദൾ ഗ്രൂപ്പുകളും എൽഡിഎഫിൽ എത്തിയതോടെ ഇവിടെ ഇടതുമുന്നണി വജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അഴിയൂർ പഞ്ചായത്തിലും ജനകീയ മുന്നണി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആർക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും ആകെയുള്ള 18 വാർഡുകളിൽ എട്ടിടത്ത് ജനകീയ മുന്നണി സ്ഥാനാർത്ഥികൾ ജയിച്ചു. ഇടതുമുന്നണി ആറിടത്ത് വിജയിച്ചപ്പോൾ രണ്ട് സീറ്റുകളിൽ എസ്ഡിപിഐയും അഴിയൂരിൽ വിജയിച്ചു. ഈ മൂന്ന് പഞ്ചായത്തുകളിലും ആർഎംപി യുഡിഎഫ് സഖ്യം നേട്ടമുണ്ടാക്കിയപ്പോൾ ചോറോട് പഞ്ചായത്തിൽ സഖ്യത്തെ തോൽപിച്ച് ഇടതുമുന്നണി വിജയിച്ചുകയറി. ആകെയുള്ള 21 വാർഡുകളിൽ 12 ഇടത്ത് എൽഡിഎഫ് വിജയിച്ചു.

ജനകീയ മുന്നണി എട്ട് വാർഡുകളിൽ വിജയിച്ചപ്പോൾ ബിജെപി തങ്ങളുടെ ഏക സിറ്റിങ് സീറ്റ് ചോറോട് പഞ്ചായത്തിൽ നിലനിർത്തി. ആർഎംപിക്ക് സ്വാധീനമുള്ള ഏക ബ്ലോക്ക് പഞ്ചായത്ത് ജനകീയ മുന്നണി സഖ്യത്തെ പരാജയപ്പെടുത്തി കൊണ്ട് യുഡിഎഫിൽ നിന്നും എൽഡിഎഫ് തിരിച്ചു പിടിച്ചു എന്നതും ആർഎംപി സ്വാധീനമേഖലയിൽ എൽഡിഎഫ് നടത്തിയ മുന്നേറ്റമാണ്. 10 വർഷത്തോളമായി യുഡിഎഫ് ഭരിക്കുന്ന വടകര ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 13 ഡിവിഷനുകളിൽ 8 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. കല്ലാമലയിൽ അടക്കം ഏറെ വിവാദമുണ്ടായ സീറ്റുകളിൽ ജനകീയ മുന്നണി സ്ഥാനാർത്ഥികൾ പരാജയപ്പെടുകയായിരുന്നു.

ഇതിനിടയിൽ കല്ലാമലയിലെ തോൽവിയുടെ ഉത്തരവാദിത്വം കെപിസിസി പ്രസിഡണ്ടിനാണെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു അഭിപ്രായപ്പെട്ടു. വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിൽ ആർ എം പിയുടെ ജനകീയ മുന്നണി സ്ഥാനാർത്ഥി പരാജയപ്പെട്ടതിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മറുപടി പറയണമെന്നാണ് ആർഎംപി സംസ്ഥാന സെക്രട്ടറി എം വേണു പറഞ്ഞത്.

പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്കാണെന്നും എം വേണു പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ ദുർഭരണത്തിനെതിരെ പോരാടുന്ന പ്രധാനപ്പെട്ട പ്രതിപക്ഷകക്ഷിയുടെ നേതാവാണ് മുല്ലപ്പള്ളി. അദ്ദേഹത്തിന്റെ സ്വന്തം വാർഡിൽ അദ്ദേഹത്തിന്റെകൂടി അറിവോടെ രൂപീകരിച്ച ഫോർമുലയുടെ ഭാഗമായാണ് ആർഎംപി സ്ഥാനാർത്ഥി മത്സരിച്ചത്. സ്ഥാനാർത്ഥിത്വത്തിന്റെ തുടക്കം മുതലെ വിവാദങ്ങളുണ്ടാക്കാനാണ് മുല്ലപ്പള്ളി ശ്രമിച്ചത്. ഈ വിവാദങ്ങൾ പരാജയത്തിനു കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം മുല്ലപ്പള്ളിക്കാണെന്നും എം വേണു പറഞ്ഞു.