കോഴിക്കോട്: നഗരത്തിലെ കമ്പ്യൂട്ടർ സെന്ററിൽ നിന്നും രണ്ടു ലക്ഷം വിലമതിക്കുന്ന 14 ബാറ്ററികൾ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. നെല്ലിക്കോട് സ്വദേശി പറയരുകണ്ടി വീട്ടിൽ അനീഷ് ആണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മർക്കസ് കോപ്ലക്സിലെ കമ്പ്യൂട്ടർ സെന്ററിൽ നിന്നാണ് മോഷണം നടത്തിയത്. സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് ഗ്ലാസ് ഡോറിന്റെ പൂട്ട് തകർത്താണ് പ്രതി അകത്തു കയറിയത്. ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് ബാറ്ററിയുടെ കണക്ഷൻ വേർപെടുത്തുകയായിരുന്നു.

14 ബാറ്ററികളും താഴെയെത്തിക്കാൻ പ്രയാസപ്പെട്ട പ്രതി സമീപത്തെ മറ്റൊരു മാളിൽ നിന്നും കയറ്റിറക്ക് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കൂട്ടികൊണ്ടു വന്ന് സാധനം ഗുഡ്സ് ഓട്ടോയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.പാളയത്ത് നിന്നാണ് ഓട്ടോ വിളിച്ചത്. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കയറ്റിറക്ക് തൊഴിലാളികളും തങ്ങൾക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്. തൊഴിലാളികളിൽ നിന്നും മോഷ്ടാവിനെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.സമാനകുറ്റകൃത്യങ്ങളിൽ പെട്ട് അടുത്ത ദിവസങ്ങളിൽ ജയിൽ മോചിതരായവരെ കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ എളുപ്പത്തിൽ പിടികൂടാൻ അന്വേഷണ സംഘത്തിന് സഹായകമായത്.

പൊലീസ് അന്വേഷിച്ച് വീട്ടിൽ വരാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രതി പരപ്പനങ്ങാടി ഭാഗത്ത് കറങ്ങി നടക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയും അന്വേഷണം അവസാനിപ്പിച്ചെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ഇയാൾ നാട്ടിലേക്ക് തിരിച്ച് മടങ്ങി.വീട്ടിലേക്ക് വരുന്നവഴി നടക്കാവ് ഇൻ സ്‌പെക്ടർ എൻ ബിശ്വാസിന്റെ നിർദ്ദേശപ്രകാരം നടക്കാവ് പ്രിൻസിപ്പൽ എസ്ഐ. കൈലാസ് നാഥ് സബ് ഇൻസ്പെക്ടർ വി.ആർ അരുൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബാറ്ററികൾ പൊറ്റമ്മലുള്ള ആക്രിക്കടയിൽ വിറ്റതായി സമ്മതിക്കുകയും തുടർന്ന് കടയിൽ നിന്നും പൊലീസ് ബാറ്ററി കണ്ടെടുക്കുകയും ചെയ്തു. നോർത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ശ്രീജിത്ത് ഷഹീർ സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.