മലപ്പുറം: മലപ്പുറം താനൂർ ഒട്ടുംപുറം കടപ്പുറത്തുനിന്നും ഒരാഴ്‌ച്ച മുമ്പ് ചെറുവള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കാസർകോട് മഞ്ചേശ്വരത്തുനിന്നും കണ്ടെത്തി. ലഭിച്ചത് ഒട്ടുപുറം സ്വദേശി കുഞ്ഞാലകത്ത് ഉബൈദിന്റെ മൃതദേഹം. നേരത്തെ താനൂരിൽനിന്നും കണ്ടെത്തിയ മൃതദേഹം ഉബൈദിന്റെതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ താനൂരിൽ ഖബറടക്കിയിരുന്നു. എന്നാൽ ഇത് പൊന്നാനിയിൽ വള്ളം മറിഞ്ഞ് കാണാതായ പൊന്നാനി മുക്കാടി സ്വദേശി മദാറിന്റെ കബീറിന്റെ മൃതദേഹമാണെന്ന് ആരോപിച്ച് കബീറിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് ഡി.എൻ.എ പരിശോധന നടത്താനുള്ള തീരുമാനത്തിനിടെയാണ് ഉബൈദിന്റേതെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്ന മൃതദേഹം തിങ്കളാഴ്ച മഞ്ചേശ്വരത്ത് നിന്നും കണ്ടെത്തിയത്. മൃതദേഹം ലഭിച്ചെന്ന വിവരത്തെത്തുടർന്ന് തീരദേശ പൊലീസും, ബന്ധുക്കളും കാസർകോഡ് എത്തിയതിനെത്തുടർന്നാണ് ഉബൈദിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ നിലവിൽ ആദ്യം ലഭിച്ച മൃതദേഹത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്നതിനാൽ രണ്ട് മൃതദേഹങ്ങളും ഡി.എൻ.എ പരിശോധന നടത്തിയതിന് ശേഷമേ ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളൂ.

സെപ്റ്റംബർ ആറിന് ഉച്ചയോടെയാണ് അഞ്ചംഗ സംഘം ഒട്ടും പുറം അഴിമുഖത്ത് നിന്നും ചെറുവള്ളത്തിൽ മത്സ്യ ബന്ധനത്തിന് പുറപ്പെട്ടത്. രാത്രിയോടെയാണ് തോണി അപകടത്തിൽ പെട്ടത്. മൂന്ന് പേരെ പരപ്പനങ്ങാടി ഹാർബർ പരിസരത്ത് നിന്നും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരകെത്തിച്ചിരുന്നു. കോർമ്മാൻ കടപ്പുറം വെളിച്ചന്റെ പുരക്കൽ സൈതലവി, ഉന്മയത്തിന്റെ പുരക്കൽ മുഹമ്മദ് അബ്ദുൽ ഖാദർ , ഫാറൂഖ് പള്ളി ആണ്ടിക്കടവത്ത് ഉമ്മർ എന്നിവരാണ് രക്ഷപ്പെട്ടത് . ഫാത്തിമയാണ് ഉബൈദിന്റെ ഭാര്യ. മക്കൾ:മുസ്തഫ, ഉദൈഫ . പൊന്നാനിയിൽ വള്ളം മറിഞ്ഞാണ് കബീറിനെയാണ് കാണാതായത്. നാലുപേരുമായി പോയ നൂറിൽഹൂദ എന്ന വള്ളമാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേർ പടിഞ്ഞാറക്കര നായർതോട് ഭാഗത്തേക്ക് നീന്തിക്കയറുകയായിരുന്നു. ഇതിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കബീറിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചതെന്നാണ് വിവരം. അനീഷയാണ് കബീറിന്റെ ഭാര്യ. മക്കൾ: റിനീഷ, സൽവിൽ, നിഹാൽ