തിരുവനന്തപുരം: ഡിസിസി പട്ടികയെ ചൊല്ലി കോൺഗ്രസിൽ കലഹം തുടരുന്നതിനിടെ, ആർഎസ്‌പിക്കും യുഡിഎഫിനോട് അകൽച്ച. മുന്നണിയോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ആർഎസ്‌പി തീരുമാനിച്ചു. ഉഭയകക്ഷി ചർച്ച നടക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർഎസ്‌പി കോൺഗ്രസിന് കത്തു നൽകിയിരുന്നു. എന്നാൽ കത്തു നൽകി 40 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും ഇല്ലെന്ന് ആർഎസ്‌പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്‌പി നേതൃയോഗത്തിൽ തീരുമാനിച്ചത്. തുടർനടപടി സ്വീകരിക്കാൻ ശനിയാഴ്ച ആർഎസ്‌പി നേതൃയോഗം വിളിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ആർഎസ്‌പി യുഡിഎഫ് മുന്നണി വിടണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യമടക്കം നേതൃയോഗത്തിൽ ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഷിബു ബേബിജോൺ അടക്കം ഒരു വിഭാഗം നേതാക്കൾ ഇടഞ്ഞു നിൽക്കുകയാണ്.

കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കം വിറ്റുതുലയ്ക്കുകയാണ്. സംസ്ഥാനസർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെയും ശക്തമായ ഒരു പ്രതിഷേധ സമരവും നടക്കുന്നില്ല. ഇതെല്ലാമാണ് പിണറായി വിജയന് തുടർഭരണം സാധ്യമാക്കി കൊടുത്തത്. യുഡിഎഫ് തെറ്റു തിരുത്തണമെന്നും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആവശ്യപ്പെട്ടു.അതേസമയം, മുന്നണി യോഗത്തിന് ശേഷം ഉഭയകക്ഷിയോഗം മതിയെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം.