തലശേരി: പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകർ ഏറ്റുമുട്ടി. രണ്ടു പേർക്ക് വെട്ടേറ്റു .ഇതിൽ ഗുരുതരമായി പരുക്കേറ്റയാളെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാളെ തലശേരി ജനറൽ ആശുപത്രിയിലും പ്രവേശിപിച്ചു. വ്യക്തിപരമായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

തിങ്കളാഴ്ച വൈകീട്ട് പാനൂരിനടുത്ത പുത്തൂർ മടപ്പുരക്ക് സമീപത്ത് പുതുതായരംഭിച്ച ബേക്കറിയിൽ വച്ചാണ് സംഭവം. ഷിബിൻ (28), ചീളിൽ ഷിബി എന്നിവർക്കാണ് വെട്ടേറ്റത്. തോളിൽ വെട്ടേറ്റ ഷിബിനെ തലശേരി ജനറൽ ആശുപത്രിയിലും, കൈക്ക് വെട്ടേറ്റ ഷിബിയെ കണ്ണൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ആർ.എസ്.എസ് പ്രവർത്തകൻ കൂടിയായ ബേക്കറി ഉടമ കത്തിയെടുത്ത് അക്രമിക്കുകയായിരുന്നുവെന്ന് പാനൂർ പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് ബേക്കറി ഉടമക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.