കൊല്ലം: വ്യാജ സർട്ടിഫിക്കറ്റുമായി 7 വർഷത്തോളമായി സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്ന ഗൈനക്കോളജിസ്റ്റിന് പിടിവീണത് കുഞ്ഞ് നഷ്ടപ്പെട്ട ഒരച്ഛന്റെ അന്വേഷണം. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ചേർത്തല വാരനാട് സ്വദേശി ടി.എസ്.സീമയാണ് ആരോഗ്യ വകുപ്പ് വിജിലൻസിന്റെ പിടിയിലായത്.

പടിഞ്ഞാറെകല്ലട വലിയപാടം സജു ഭവനിൽ ടി.സാബു നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ വ്യാജനാണെന്ന് കണ്ടെത്തിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണു ഡോക്ടർക്കു മതിയായ യോഗ്യതയില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമാണെന്നും വ്യക്തമായത്. തുടർന്ന് ആരോഗ്യ വകുപ്പിന് പരാതി നൽകിയതോടെ സർട്ടിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുകയും ഇവരെ സസ്പെന്റ് ചെയ്യുകയായിരുന്നു.

സാബുവിന്റെ ഭാര്യ ശ്രീദേവിയെ പ്രസവത്തിനു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2019 നവംബർ 11നു ശ്രീദേവി പ്രസവിച്ച ഉടൻ കുഞ്ഞു മരിച്ചു. സംസ്‌കരിച്ച മൃതദേഹം പരാതിയെത്തുടർന്നു പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. ഡോക്ടർക്കെതിരെ വലിയ പ്രതിഷേധ സമരവും നടന്നിരുന്നു. തുടർന്നാണ്, ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവരാവകാശ നിയമപ്രകാരം സാബു അപേക്ഷ നൽകിയത്. 2008ൽ ദ്വിവത്സര ഡി.ജി.ഒ കോഴ്സിനു ചേർന്നിരുന്നെന്നും പഠനം പൂർത്തിയാക്കിയില്ലെന്നുമാണു മറുപടി ലഭിച്ചത്. ഇതോടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവർ വനിതാ ഗൈനക്കോളജിസ്റ്റായി ആരോഗ്യ വകുപ്പിൽ ജോലി നേടിയത് എന്ന് മനസ്സിലായി.

തുടർന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി തുടങ്ങിയവർക്കു പരാതി നൽകി. ആരോഗ്യ വകുപ്പു വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചതോടെയാണു സസ്പെൻഷൻ. ഡോ.ടി.എസ്.സീമ 2011 മുതൽ സർക്കാർ സർവീസിലുണ്ട്. ചേർത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചേർത്തല താലൂക്ക് ആശുപത്രിയിലും ജോലി ചെയ്തിരുന്നു.