കൊച്ചി: സംസ്ഥാനത്ത് ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ് ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി. മറ്റ് പല സംസ്ഥാനങ്ങളിലും പരിശോധന നിരക്ക് കുറവാണെന്ന് കോടതി നിരീക്ഷിച്ചു.

പരിശോധനാനിരക്ക് കുറച്ചത് ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പരിശോധന നിരക്ക് കുറച്ചത് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഹർജിക്കാർക്ക് സിംഗിൾ ബെഞ്ചിനെ വീണ്ടും സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഏപ്രിൽ മുപ്പതിനാണ് സർക്കാർ നിരക്ക് കുറച്ച് ഉത്തരവിറക്കിയത്. എന്നാൽ ആർടിപിസിആർ നിരക്ക് അടക്കം ഡ്രഗ്‌സ് കൺട്രോൾ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാൻ അധികാരമെന്നും ലാബുടമകൾ കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.

പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ് എന്ന ലാബ് ഉടമകളുടെ വാദത്തോട് സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്കിൽ പരിശോധന നടത്തുന്നുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.