തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വൻതുക നിക്ഷേപിച്ചതായി ഇഡി റിപ്പോർട്ടിലുള്ള എസ്.അരുൺ കണ്ണൂരിലെ മുൻ ഡിവൈഎഫ്‌ഐ നേതാവാണ് എന്നാണ് സൂചന. കുറെക്കാലമായി ഇയാൾ ഡിവൈഎഫ്‌ഐയിൽ സജീവമല്ല. ബിനീഷുമായി അടുപ്പം പുലർത്തുന്ന ആളാണ് ഈ മുൻ ഡിവൈഎഫ്‌ഐ നേതാവ്. എസ്.അരുൺ ആരെന്ന ചോദ്യം ഉയരുമ്പോഴാണ് അരുൺ ഡിവൈഎഫ്‌ഐ മുൻ നേതാവെന്ന സൂചന ലഭിക്കുന്നത്. ഇന്നലെ കോടതിയിൽ ഇഡി നൽകിയ ബിനീഷിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് എസ്. അരുണിനെക്കുറിച്ച് പരാമർശമുള്ളത്.

എസ്.അരുൺ എന്നയാളും ബിനീഷിന്റെ അക്കൗണ്ടിലേക്ക് വൻ തുക നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് ഇഡി റിപ്പോർട്ടിൽ ഉള്ളത്. എന്നാൽ എസ്.അരുൺ ആരെന്നോ സ്വദേശം എവിടെയാണ് എന്നോ എവിടെ നിന്ന് ഏത് ബാങ്ക് അക്കൗണ്ട് വഴി പണം നിക്ഷേപിച്ചുവെന്നോ പറയുന്നില്ല. ഇപ്പോൾ ജയിലിലുള്ള ലഹരികടത്ത് കേസിലെ പ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ വഴിയാണ് വൻതുക നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അനിക്കുട്ടനെ ചോദ്യം ചെയ്യണമെന്നു ഇഡി പറഞ്ഞിട്ടുണ്ട്. അപ്പോഴും അരുൺ എസ്.ആരെന്ന ചോദ്യം പൊന്തി വന്നിരുന്നു.

അരുൺ എസ് എത്ര രൂപ ബിനീഷിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്ന് ഇഡി വെളിപ്പെടുത്തിയിട്ടില്ല. ബിനീഷിന്റെ ഡ്രൈവർ ആയിരുന്ന അനിക്കുട്ടന്റെ ഫെയ്‌സ് ബുക്ക് പേജിലെ പേര് അരുൺ എന്നായിരുന്നു എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ടായിരുന്നു, പക്ഷെ ഇഡി കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ അരുണും അനിക്കുട്ടനും രണ്ടു ആളുകൾ ആണെന്ന പരാമർശമാണ് ഉള്ളത്. ബിനീഷിനു ജാമ്യം അനുവദിച്ചാൽ അനിക്കുട്ടനും അരുണും ഉൾപ്പെടെയുള്ളവരെ സ്വാധീനിച്ച് തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും ഇഡി കോടതിയെ ധരിപ്പിച്ചത്.

അതുകൊണ്ട് തന്നെയാണ് അരുണും അനിക്കുട്ടനും രണ്ടു വ്യക്തികൾ ആണെന്നു വ്യക്തമായത്. അരുൺ ബിനീഷിന്റെ സന്തത സഹചാരിയായിരുന്ന മുൻ ഡിവൈഎഫ്‌ഐ നേതാവ് എന്ന വിവരമാണ് ഇപ്പോൾ വെളിയിൽ വരുന്നത്. അതേ സമയം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരി ജയിലിലേക്ക് മാറ്റി. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. ഇഡി കസ്റ്റഡി അവസാനിച്ചതിനെത്തുടർന്നു പ്രത്യേക കോടതി ബിനീഷിനെ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തുടർന്നാണ് പാരപ്പനയിലേക്ക് മാറ്റിയത്. ,

ഒക്ടോബർ 29നാണ് ബിനീഷ് അറസ്റ്റിൽ ആയത്. അറസ്റ്റ് ചെയ്തതു മുതൽ 14 ദിവസം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. അതേസമയം, ലഹരി ഇടപാടിൽ ബിനീഷിന്റെ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്ന എൻസിബി കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ബീനീഷിന്റെ തിരുവനന്തപുരത്തെ കോടിയേരി വീട്ടിൽ നിന്നു കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധന തുടരുകയാണ് .

അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന 7 ലക്ഷം രൂപ നൽകിയതാണെന്നു ബിനീഷ് സമ്മതിച്ചെങ്കിലും സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല. ഇത്രയേറെ പണം നിക്ഷേപിച്ചത് എന്തിനാണെന്ന് ബിനീഷ് വിശദീകരിച്ചിട്ടില്ല. . ബിനീഷിനു ജാമ്യം അനുവദിച്ചാൽ അനിക്കുട്ടനും അരുണും ഉൾപ്പെടെയുള്ളവരെ സ്വാധീനിച്ച് തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിനീഷിന്റെ ഭാര്യാമാതാവ് മിനിയിൽ നിന്നു പിടിച്ചെടുത്ത ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.