മൂന്നാർ: തന്നെ പാർട്ടി വിരുദ്ധനാക്കിയവർ മുമ്പും തനിക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടെന്നും മരണവീട്ടിൽ പോലും തനിക്കൊപ്പം പോകരുതെന്ന് പാർട്ടി പ്രവർത്തകരെ വിലക്കിയിരുന്നെന്നും ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രൻ. പാർട്ടിയിൽ നിന്നും പുറത്താക്കാൻ നടന്നുവരുന്ന നീക്കങ്ങളെക്കുറിച്ചും ഇക്കാര്യത്തിൽ മുൻ മന്ത്രി എം എം മണിയുടെ പ്രതികരണങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് രാജേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയിൽ തനിക്കെതിരെ ഉണ്ടായിട്ടുള്ള ചേരിതിരിവിനെക്കുറിച്ചും പാർട്ടി വളർത്താൻ താൻ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചുമെല്ലാം രാജേന്ദ്രൻ മറുനാടനോട് മനസ്സുതുറന്നു.

കഴിഞ്ഞ 40 കൊല്ലമായി പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നു.20 കൊല്ലം കാര്യമായ സ്ഥാനമാനങ്ങളൊന്നും ലഭിച്ചിട്ടില്ല. ജീവൻ പണയപ്പെടുത്തി പാർട്ടി പ്രവർത്തനം ചെയ്ത കാലമുണ്ട്. ഞാൻ സഹിച്ച കഷ്ടതകൾ എനിക്കറിയാം.ഇപ്പോൾ പാർട്ടിവിരുദ്ധനെന്ന് പറയുന്നവർ അങ്ങിനെ പറഞ്ഞോട്ടെ. പാർട്ടി നെഞ്ചോട് ചേർന്ന വികാരമാണ്. അത് മാറ്റി നിർത്തി ജീവിതമില്ല. എന്തൊക്കെ നൽകാമെന്ന് പറഞ്ഞാലും മറ്റൊരു പ്രസ്ഥനത്തിലേയ്ക്കില്ല.അഥവ ചെല്ലാമെന്നുവച്ചാൽ പോലും അവരെന്നെ പൂർണ്ണമായി വിശ്വസിക്കുമെന്നും തോന്നു ില്ല. എന്റെ മാനസീക അവസ്ഥയിൽ അവരെ വേണ്ടവണ്ണം ഉൾക്കൊള്ളാൻ എനിക്കും കഴിയുമെന്ന് തോന്നുന്നില്ല.

ആദിവാസി തോട്ടം മേഖലകളിൽ പാർട്ടി വളർത്തുക എന്നത് നിസ്സാരകാര്യമായിരുന്നില്ല.മറയൂർ പോലുള്ള സ്ഥലങ്ങളിൽ പാർട്ടിയുടെ പേരുപറഞ്ഞ് ചെല്ലാൻ കഴിയാത്ത കാലമുണ്ടായിരുന്നു. അവിടെയും പോസ്റ്ററൊട്ടിക്കാനും പാർട്ടിക്ക് ആളെക്കൂട്ടാനും എന്നെ പറഞ്ഞുവിട്ടിട്ടുണ്ട്. കഴിഞ്ഞ 20 കൊല്ലം സ്ഥാനമാനങ്ങൾ നേടി എന്നുപറയുന്നവർ അതിന് മുമ്പുള്ള 20 കൊല്ലത്തെക്കുറിച്ച് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. എംഎൽഎ ആയിരുന്ന അവസരത്തിൽ മാനസീകമായി തളർത്തിയ നിരവധി അനുഭവങ്ങളുണ്ട്.ഒരു മരണവീട്ടിൽ എംഎൽഎ പോകുകയാണെങ്കിൽ പാർട്ടി പ്രവർത്തകർ ഒപ്പമുണ്ടാവാൻ പാടില്ലന്ന് വലക്കുവരെ ഉണ്ടായി.

പേരുപറഞ്ഞാൽ ജയിക്കുന്ന സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നെന്നൊക്കെയാണ് ഇപ്പോൾ ചിലർ പറയുന്നത്. അങ്ങിനെയെങ്കിൽ അവർക്കല്ലെ സീറ്റ് നൽകേണ്ടിയിരുന്നത്.
മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ മേഖലയിൽ പാർട്ടിക്ക് മേൽവിലാസമുണ്ടാക്കിയിട്ടുണ്ട്. ഇല്ലെങ്കിൽ ഇവിടെ പാർട്ടിക്ക് എം എൽ എ കിട്ടില്ലായിരുന്നു.
2018-ൽ പ്രളയമുണ്ടായപ്പോൾ അന്നത്തെ വൈദ്യുത വകുപ്പുമന്ത്രിയായിരുന്ന എം എം മണിക്ക് ഒരു കത്തുനൽകിയരുന്നു.ഹെഡ്വർക്സ് ഡാമുമായി ബന്ധപ്പെട്ട വിഷയമാണ് കത്തിൽ പരാമർശിച്ചിരുന്നത്. ഡാമിനെ ചുറ്റിപ്പറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കരാർ ക്ഷണിച്ചിരുന്ന അവസരത്തിലാണ് പ്രളയം വന്നത്.

ഈ സമയത്ത് മൂന്നാറിൽ പലിയിടത്തും വെള്ളം കയറി.വെള്ളം കൂടുമ്പോൾ ആളുകൾ വിളിച്ചുപറയുകയും. ഇതെത്തുടർന്ന് ഹെഡ്വർക്സ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കാൻ ഉദ്യോഗസ്ഥരെ നേരിലെത്തി കാണുകയും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏതെങ്കിലും തരത്തിൽ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞാൽ അത് മൂന്നാറിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മനസിലായിരുന്നു. അതിനാലാണ് ഡാമിന്റെ സംഭരണ ശേഷി കുറയ്ക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകരുതെന്ന് മന്ത്രിക്ക് നൽകിയ കത്തിൽ അഭ്യർത്ഥിച്ചത്.

ഇക്കാര്യത്തിൽ കടുകിട പോലും വ്യക്തി താൽപര്യം ഇല്ലായിരുന്നു. നാടിന്റെ ആവശ്യമാണ് ജനപ്രതിനിധി എന്ന നിലയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.ഇതാണ് അദ്ദേഹവും ഞാനുമായുള്ള പ്രശ്നത്തിന് കാരണമെന്ന് തോന്നുന്നില്ല. ഈ നിർമ്മാണ പ്രവർത്തനങ്ങൾ പിന്നീട് കോടതി ഇടപെടലുകളെത്തുടർന്ന് നിർത്തിവയ്ക്കേണ്ടിയും വന്നു. പാർട്ടി നടപടിയിൽ മലയാളം -തമിഴ് ഭാഷ ചേരിതിരിവ് സ്വാധീനം ചെലത്തിയെന്ന വാദം വിശ്വസിക്കുന്നില്ല.എല്ലാവരും ഇന്ത്യക്കാരെന്ന് വിശ്വസിച്ച് മുന്നോട്ടുപോകാനാണ് ഇഷ്ടപ്പെടുന്നത്.രാജേന്ദ്രൻ കൂട്ടിച്ചേർത്തു. ഓഫറുകളുമായി കാണാൻ വരുന്നവരോട് ഒരു താൽപര്യവുമില്ല.അഞ്ചോ ആറോ മാസം അവർ ചുമന്നുകൊണ്ടുനടക്കുമായിരിക്കും പിന്നെ അവരും താഴെയിടും. രാജേന്ദ്രൻ പറഞ്ഞു.