തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് സംസ്ഥാന സർക്കാർ നിർമ്മിച്ച അന്നദാന മണ്ഡപത്തിന്റെ പേരിൽ സംഘപരിവാർ ​ഗ്രൂപ്പുകൾ നടത്തുന്ന പ്രചാരണങ്ങളെ തള്ളി ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രൻ രം​ഗത്തെത്തി. അന്നദാന മണ്ഡപം കേന്ദ്ര സർക്കാർ നിർമ്മിച്ചതാണെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.അന്നദാന മണ്ഡപം നിർമ്മിച്ചത് 21.55 കോടി മുതൽ മുടക്കി സംസ്ഥാന സർക്കാരാണെന്നും സംഘപരിവാർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് നുണക്കഥയാണെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംസ്ഥാന സർക്കാരാണ് ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപം ശബരിമലയിൽ പണികഴിപ്പിച്ചത്.ഇതിനായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 21.55 കോടി രൂപയാണ്. എന്നാൽ മണ്ഡപം പണിതത് കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണെന്നാണ് സംഘപരിവാർ സംഘടനകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. ഇതിനെതിരെയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തിയത്.

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. ഇതിൽ ഒരു പൈസ പോലും കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും മോദി സർക്കാർ അവഗണിക്കുകയായിരുന്നുവെന്നും മന്ത്രി തന്റെ ഫേസ് ബുക്കിലൂടെ പ്രതികരിച്ചു. അന്നദാനം മഹാദാനമാണെന്നും അതിൽ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത് കടകം പള്ളി പറയുന്നു.പിണറായി വിജയൻ സർക്കാർ യാഥാർത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീർവാണം അടിക്കുന്നവരോട് ആരാന്റെ പന്തലിൽ വാ എന്റെ വിളമ്പു കാണണമെങ്കിൽ എന്ന ഒരു പഴഞ്ചൊല്ല് കൂടി ഓർമ്മിപ്പിച്ച് തൊലിക്കട്ടി അലങ്കാരമാക്കരുതെന്നും മന്ത്രി കുറിക്കുന്നു.

ഫേസ്​ബുക്​ കുറിപ്പിന്റെ പൂർണരൂപം:

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സർക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിർമ്മിക്കാൻ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിൽ ഒന്നായ ഇവിടെ ഒരേസമയം 5,000 തീർത്ഥാടകർക്ക് അന്നദാനം നൽകാൻ കഴിയും.

അപ്പോൾ മിത്രംസ്, ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സർക്കാർ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതിൽ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.

പിണറായി വിജയൻ സർക്കാർ യാഥാർത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തി​േൻറതെന്ന് ഗീർവാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓർമ്മിപ്പിക്കാം. 'ആരാന്റെ പന്തലിൽ വാ എന്റെ വിളമ്പു കാണണമെങ്കിൽ' എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്.
- കടകംപള്ളി സുരേന്ദ്രൻ