കൊച്ചി: വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ളവരുടെ കാറിനെ പിന്തുടർന്ന ആഡംബരക്കാർ ഓടിച്ച സൈജു തങ്കച്ചൻ പൊലീസിൽ ഹാജരായി. കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകർക്കൊപ്പമാണ് സൈജു ഹാജരായത്. കേസിൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സൈജു നേരത്തെ ഒളിവിൽ പോയത്. തുടർന്ന് പൊലീസ് നേരത്തെ ചോദ്യം ചെയ്യാൻ വിൡച്ചപ്പോൾ ഇയാൾ ഹാജരാിരുന്നില്ല. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിനായി എത്തുകയായിരുന്നു.

ഒരു തവണ ഇയാൾ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി മൊഴി നൽകിയിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സൈജുവിന് നോട്ടിസ് നൽകിയിരുന്നു. ഇയാൾ ഒളിവിൽ ആയിരുന്നതിനാൽ സഹോദരനാണ് നോട്ടിസ് കൈപ്പറ്റിയത്. ഇയാളുടെ സ്ഥാപനങ്ങളിലും നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. സൈജു തങ്കച്ചൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

താൻ മോഡലുകളുടെ വാഹനത്തെ പിന്തുടർന്നിട്ടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സൈജു അവകാശപ്പെട്ടിരുന്നത്. എന്നാൽ താൻ നിർദ്ദേശിച്ചതനുസരിച്ച് സൈജു അന്ന് മോഡലുകളുടെ വാഹനത്തെ പിന്തുടന്നുവെന്നാണ് അറസ്റ്റിലായ നമ്പർ 18 ഹോട്ടലുടമ റോയി നൽകിയ മൊഴി. സൈജുവിനെ ചോദ്യം ചെയ്യുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

അതേസമയം നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്‌കിനു വേണ്ടി കായലിൽ നടത്തിയ തിരച്ചിൽ അന്വേഷണ സംഘം അവസാനിപ്പിച്ചു. ഇതു കായലിൽ വലിച്ചെറിഞ്ഞെന്ന മൊഴിയെത്തുടർന്നു മൂന്ന് ദിവസം കായലിൽ തിരച്ചിൽ നടത്തിയിരുന്നു. സൈജുവിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ റോയി വയലാട്ടിനെയും ചോദ്യം ചെയ്യും. എക്‌സൈസും റോയിയെ ചോദ്യം ചെയ്യാൻ ഒരുങ്ങഉന്നുണ്ട്. ഹോട്ടലിൽ ലഹരിപാർട്ടി നടന്നിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന പരാതിയിൽ ജില്ല എക്സൈസ് മേധാവി എക്‌സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകും.

റിപ്പോർട്ടിലും ഹോട്ടലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ട്. ഒക്ടോബർ 23 ന് സമയം ലംഘിച്ച് മദ്യം വിളമ്പിയതിന് ഹോട്ടലിനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ഒക്ടോബർ 31 ന് സമയം ലംഘിച്ച് ഹോട്ടലിൽ വീണ്ടും മദ്യം വിളമ്പിയതായി എക്സൈസ് കണ്ടെത്തി. കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ള മോഡലുകൾക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകി എന്ന നിഗമനത്തിൽ പൊലീസും എത്തിയിരുന്നു. ഇക്കാര്യങ്ങൾ പുറത്ത് വരാതെ ഇരിക്കാനാണ് ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്

വിഐപിയെ രക്ഷിക്കാനാണ് ഈ ഹാർഡ് സിസ്‌കുകൾ മാറ്റിയത്. നാടകം കളിച്ച് അത് കായലിൽ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിൽ എന്നായിരുന്നു റിപ്പോർട്ട്. ഈ ഹാർഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയിൽ വിഐപിയെ ബ്ലാക് മെയിൽ ചെയ്യാനും കഴിയും. ഈ വാർത്തയ്ക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളിയുടെ അവകാശ വാദം എത്തിയത്. ഇതിന് പിന്നിലും ചില ഉന്നതരാണെന്നാണ് സൂചന.

അപകടത്തിൽ ദുരൂഹതയുണ്ടെന്നും നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കപ്പെട്ട ഹാർഡ് ഡിസ്‌ക് കണ്ടെത്തിയാൽ ദുരൂഹതയുടെ ചുരുളഴിയുമെന്നതും വസ്തുതയാണ്. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപത്തുവച്ചാണു തിങ്കളാഴ്ച ഹാർഡ് ഡിസ്‌ക് കിട്ടിയതെന്നും അതു തിരികെയിട്ടെന്നുമാണു തൊഴിലാളികൾ പറഞ്ഞത്. ഇതേത്തുടർന്നാണു കായലിൽ സ്‌കൂബ ഡൈവിങ് സംഘത്തെക്കൊണ്ടു പൊലീസ് തെരച്ചിൽ നടത്തിയത്. എന്നാൽ ഒന്നും കിട്ടിയില്ല.

ഡിസ്‌ക് വലയിൽ കുടുങ്ങിയെന്നു പറഞ്ഞ തോപ്പുംപടി സ്വദേശിയേയും തെരച്ചിലിൽ ഒപ്പംകൂട്ടി. ഹാർഡ് ഡിസ്‌കിന്റെ ചിത്രം പൊലീസ് അജയനെ കാണിച്ചു. അതുപോലൊന്നാണു വലയിൽ കിട്ടിയതെന്നായിരുന്നു മറുപടി. ഈ മൊഴിയിലും പൊലീസിന് സംശയം ഏറെയാണ്. യഥാർഥ ഹാർഡ് ഡിസ്‌ക് ഇപ്പോഴും സുരക്ഷിതമായി എവിടെയോ ഉണ്ടെന്നായിരുന്നു മറുനാടൻ റിപ്പോർട്ട്. ഈ സംശയത്തിലേക്ക് അന്വേഷണമെത്തിയാൽ വീണ്ടും പ്രമുഖർ കുടുങ്ങും. ഇത് മനസ്സിലാക്കിയാണ് പുതിയ കഥ എത്തിയത്.