കൊച്ചി: കൊച്ചിയിൽ മോഡലുകളുടെ അപകടമരണത്തിനു വഴിയൊരുക്കിയ കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചൻ ലഹരി ഉപയോഗിക്കുന്നവരെ ബ്ലാക്ക്‌മെയിൽ ചെയ്തും പണം തട്ടിയതിന്റെ കൂടുതൽ സൂചനകൾ പുറത്തുവന്നു. ലഹരി പാർട്ടികളിൽ പങ്കെടുക്കുന്നവർ ലഹരി ഉപയോഗിക്കുന്നതിന്റെയും പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കൊണ്ടായിരുന്നു സൈജുവിന്റെ ബ്ലാക്‌മെയിലിങ്. ഇതിനായി സൈജുവിന് കൂട്ടാകളികൾ ഉണ്ടെന്നും ബോധ്യമായി്ടുണ്ട്.

കൊച്ചിയിലെ പപ്പടവട ഉടമയും ഭർത്താവും സൈജുവിന്റെ തട്ടിപ്പിൽ പങ്കാളികളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ലഹരി ഉപയോഗത്തിനിടയിൽ ഇരകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഇതു കാണിച്ചാണു പ്രതികൾ ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നത്. സൈജുവിന്റെ ലഹരിപാർട്ടികളിലെ സ്ഥിരം അംഗങ്ങളായിരുന്ന ദമ്പതികളാണു ബ്ലാക്ക്‌മെയിലിനുള്ള ചരടുവലിച്ചിരുന്നത്.

ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിൽ നടത്തിയിരുന്ന ആഫ്റ്റർ പാർട്ടികളിലാണു ഇരകളുടെ സ്വകാര്യ ദൃശ്യങ്ങൾ കൂടുതലായും പകർത്തിയിരുന്നത്. ആദ്യമായി പാർട്ടിയിൽ പങ്കെടുത്തിരുന്നവർക്കു ബീയറിൽ രഹസ്യമായി ലഹരിമരുന്നു കലർത്തി നൽകിയാണു പ്രതികൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയിരുന്നത്. മോഡലുകളുടെ അപകട മരണത്തിനു ശേഷം നമ്പർ 18 ഹോട്ടലിനെ വെള്ളപൂശാൻ സമൂഹമാധ്യങ്ങളിൽ പോസ്റ്റിട്ടതും ഇതേ ദമ്പതികളാണ്.

സൈജു എം. തങ്കച്ചന്റെ മൊഴികളും മൊബൈൽ ഫോണും അന്വേഷണ ഉദ്യോഗസ്ഥരെ നയിക്കുന്നതു കൊച്ചി നഗരം കേന്ദ്രീകരിച്ചു നടക്കുന്ന ന്യൂജെൻ കുറ്റകൃത്യങ്ങളിലേക്കാണെന്നാണ് പൊലീസ് നൽകുന്ന വിവരം. രാസലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങളിൽ നിന്നു വ്യക്തമായ ഫ്‌ളാറ്റുകളിലും റിസോർട്ടുകളിലുമാണു പരിശോധന പുരോഗമിക്കുന്നത്. ലഹരിമരുന്നിന്റെ ഉപയോഗം കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്യുകയെന്ന ലക്ഷ്യത്തോടെ പൊലീസും എക്‌സൈസും സംയുക്തമായാണു പരിശോധനകൾ നടക്കുന്നത്.

ചിലവന്നൂരിൽ സൈജുവും കൂട്ടാളികളും ലഹരി പാർട്ടി സംഘടിപ്പിച്ച ഫ്‌ളാറ്റിലാണ് അന്വേഷണ സംഘം ആധുനിക ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. പണത്തിനു പകരം കാർഡുകളാണു ജേതാക്കൾക്കു ലഭിക്കുന്നത്. ഈ കാർഡുകൾ പണമായോ ലഹരിമരുന്നായോ ജേതാക്കൾക്കു കൈമാറുന്നതാണു സംഘത്തിന്റെ രീതി. സൈജുവിന്റെ മൊബൈൽ ഫോണിലെ രഹസ്യ ഫോൾഡറിൽ കണ്ടെത്തിയ ദൃശ്യങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞ മൊഴികളാണ് അന്വേഷണ സംഘത്തെ ഹീരാ ഹൈറ്റ്‌സിലേക്കു നയിച്ചത്.

''2020 സെപ്റ്റംബർ 7ലെ 4 വിഡിയോകൾ ചിലവന്നൂരിലെ ഹീരാ വാട്ടേഴ്‌സിൽ സലാഹുദീൻ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിൽ അമൽ പപ്പടവട, നസ്ലീൻ, സലാഹുദീൻ മൊയ്തീൻ, ഷീനു മീനു എന്നിവർ പങ്കെടുത്ത പാർട്ടിയുടെ വിഡിയോയാണ്. തലേന്നു അതേ ഫ്‌ളാറ്റിൽ അനു ഗോമസിനെ കമിഴ്‌ത്തിക്കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ടു കൂട്ടത്തിലൊരാൾ കറൻസി നോട്ട് ചുരുട്ടി വലിക്കുന്നതിന്റെ വിഡിയോയാണ്.''

മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോ ഡെമോൺസ്്‌ട്രേഷന്റെ ഭാഗമായോ അല്ലെങ്കിൽ ഭീഷണിപ്പടുത്താൻ വേണ്ടി ഉപയോഗിച്ചോ എന്നുമാണ് ഇനി അറിയേണ്ടത്. ഇതിൽ കൂടുതൽ അന്വേഷണ നടത്തേണ്ടതുണ്ട്. സൈജു നൽകിയ മൊഴികളാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കിയത്. ഈ മൊഴികളിൽ പേരു പറയുന്ന സ്ത്രീകളാണു നഗരത്തിലെ ലഹരിക്കൂട്ടായ്മകളിലേക്കു സ്ത്രീകളെയും കോളജ് വിദ്യാർത്ഥിനികളെയും നയിക്കുന്നതെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സ്ത്രീകളെയും പെൺകുട്ടികളെയും ലഹരിയുടെ കെണിയിൽ അകപ്പെടുത്തുന്ന വലിയ റാക്കറ്റിന്റെ കണ്ണികളെ കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. ലഹരി പാർട്ടികളുമായി ബന്ധപ്പെട്ടു സൈജു നൽകിയ മൊഴികൾ വിശ്വസനീയമാണെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്.