കോഴിക്കോട്: സിപിഎമ്മുമായി സമസ്ത അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ കമ്മ്യൂണിസത്തിനെതിരെ ജാഗ്രത വേണമെന്ന നിർദേശവുമായി സമസ്ത പ്രമേയം. കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെ മുസ്്‌ലിം സമുദായം കരുതിയിരിക്കണമെന്ന് സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലെ പ്രമേയത്തിൽ ആവശ്യപ്പെട്ടു. സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമെന്ന് സമസ്ത പ്രമേയം. വിവാഹപ്രായം ഉയർത്തുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും സമസ്ത ആവശ്യപ്പെട്ടു.

വോട്ടവകാശമുള്ള പതിനെട്ട് വയസ്സ് പൂർത്തിയായിട്ടും ധാർമികമായി ജീവിത പങ്കാളിയെ സ്വീകരിക്കാൻ പാടില്ലെന്ന പാർലമെന്റെ സെലക്ട കമ്മിറ്റിക്ക് വിട്ട ബിൽ പൗരാവകാശ ലംഘനമാണ്. ഉന്നത വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നേടേണ്ടവർക്ക് അതിനും വൈവാഹികജീവിതം താല്പര്യപ്പെടുന്നവർക്ക് അതിനും സാധിക്കുന്ന വിധം പെൺകുട്ടികളുടെ വിവാഹപ്രായം നിലനിറുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും കാരണമാകും വിധം വിവിധ മത വിശ്വാസികൾക്കിടയിൽ മുമ്പെങ്ങും ഇല്ലാത്തവിധം കേരളത്തിൽ നടക്കുന്ന ധ്രുവീകരണത്തിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. നിയമം കൈയിലെടുക്കാനും നിരപരാധികളെ വകവരുത്താനും ഒരു മതവും അനുവദിക്കാതിരിന്നിട്ടും മതങ്ങളുടെ പേരിൽ സംഘർഷവും സായുധ നീക്കങ്ങളും നടത്തുന്നവരെ അതാത് മതവിശ്വാസികൾ തിരിച്ചറിയണമെന്ന് സമ്മേളന പ്രമേയത്തിൽ സമസ്ത കൂട്ടിച്ചേർത്തു.

ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാദ്ധ്യാപനം നൽകുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മത നിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും പ്രമേയത്തിൽ പറയുന്നു.

സമസ്ത പാസാക്കിയ പ്രമേയത്തിലെ പ്രധാന കാര്യങ്ങൾ ഇങ്ങനെ:

വിശ്വാസികളുടെ ജീവിത ലക്ഷ്യം പരലോകജീവിത വിജയം മാത്രമായതിനാൽ, പ്രമാണങ്ങൾക്കും ഗവേഷണ യോഗ്യരുംസച്ചരിതരുമായ ആദ്യ കാല പണ്ഡിതന്മാരുടെ വീക്ഷണങ്ങൾ ഉൾക്കൊണ്ടു മാത്രം മത വിഷയങ്ങളിലും അനുബന്ധമായ ഭൗതിക വിഷയങ്ങളിലും നിലപാടെടുക്കണമെന്ന് മുഴുവൻ മുസ്ലിം മതസംഘടനകളോടും പരമ്പരാഗതവും സച്ചരിതരായ സലഫിന്റെ മാർഗവുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉയർത്തി പിടിക്കുന്ന നിലപാടുകളെ പിന്തുടർന്ന് ഐഹിക - പാരത്രിക ജീവിത വിജയം ഉറപ്പു വരുത്താൻ പ്രതിജ്ഞാബദ്ധമാകണമെന്ന് മുസ്ലിം ബഹുജനങ്ങളോടും ഈ സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെടുന്നു.

സമുദായ പുരോഗതിയുടെ നാനാ തുറകളിൽ അതുല്യവും അഭിമാനകരവുമായ നേട്ടങ്ങൾ ഉറപ്പു വരുത്തിയ കേരളത്തിലെ ഉലമ - ഉമറാ ബന്ധം ഊഷ്മളമായി നിലനിൽക്കേണ്ട കാര്യം ഈ സമ്മേളനം ഊന്നി പറയുകയും സമുദായ ശത്രുക്കൾ മുതലെടുപ്പ് നടത്തി ഛിദ്രതയുണ്ടാക്കുന്നതിനെ കുറിച്ച് സംഘടനാ പ്രവർത്തകരും മുസ്ലിം ബഹുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാദ്ധ്യാപനം നൽകുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മത നിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.

കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും കാരണമാകുന്ന വിധം വിവിധ മത വിശ്വാസികൾക്കിടയിൽ മുമ്പെങ്ങും ഇല്ലാത്തവിധം കേരളത്തിൽ നടക്കുന്ന ധ്രുവീകരണത്തിൽ ഈ സമ്മേളനം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും നിയമം കൈയിലെടുക്കാനും നിരപരാധികളെ വകവരുത്താനും ഒരു മതവും അനുവദിക്കാതിരിന്നിട്ടും മതങ്ങളുടെ പേരിൽ സംഘർഷവും സായുധ നീക്കങ്ങളും നടത്തുന്നവരെ അതാത് മതവിശ്വാസികൾ തിരിച്ചറിയണമെന്ന് ഈ സമ്മേളനം പ്രമേയം മുഖേന ഉദ്‌ബോധിപ്പിക്കുന്നു.

വൈവാഹികജീവിതത്തിന് ശാരീരികവും വൈകാരികവുമായ പശ്ചാത്തലം അനിഷേധ്യമായി നിലനിൽക്കെ, വോട്ടവകാശമുള്ള പതിനെട്ട് വയസ്സ് പൂർത്തിയായിട്ടും ധാർമികമായി ജീവിത പങ്കാളിയെ സ്വീകരിക്കാൻ പാടില്ലെന്ന പാർലമെന്റെ സെലക്ട കമ്മിറ്റിക്ക് വിട്ട ബിൽ പൗരാവകാശ ലംഘനമാണെന്നും ഉന്നത വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നേടേണ്ടവർക്ക് അതിനും വൈവാഹികജീവിതം താല്പര്യപ്പെടുന്നവർക്ക് അതിനും സാധിക്കുന്ന വിധം പെൺകുട്ടികളുടെ വിവാഹപ്രായം നിലനിറുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഈ സമ്മേളനം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.