മലപ്പുറം: ആരാധാനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിനെതിരെ പ്രത്യക്ഷ സമരം നടത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സമസ്ത. ജുമുഅ നമസ്‌ക്കാരത്തിന് ചുരുങ്ങിയത് നാൽപ്പത് പേർക്ക് അനുമതി നൽകണമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. നേരത്തെ ഇക്കാര്യം സർക്കാരിനെ അറിയിച്ചെങ്കിലും അംഗീകരിക്കാൻ തയ്യാറായില്ല. വലിയ സമരത്തിലേക്ക് തള്ളിവിടാതെ ആവശ്യം സർക്കാർ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച 11 മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സമസ്ത കേരള ജംഇയ്യത്തൂൽ ഉലമ നേതൃത്വത്തിൽ സമരം നടത്തും. അതുപോലെ കലക്ടറേറ്റുകൾക്ക് മുന്നിലും തദ്ദേശ സ്വയംഭരണ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് മുത്തുക്കോയ തങ്ങൾ പറഞ്ഞു.

വെള്ളിയാഴ്ച 40 പേരെ പങ്കെടുപ്പിച്ച് ജുമുഅ നമസ്‌ക്കാരത്തിന് അനുവദിക്കണമെന്ന് സമസ്ത സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. മറ്റെല്ലാത്തിനും പല തരത്തിൽ ഇളവുകൾ നൽകുമ്പോൾ ജുമാനമസ്‌ക്കാരത്തിന് അനുമതി നൽകാത്തത് അംഗീകരിക്കാനാവില്ല. വിശ്വാസികളുടെ ക്ഷമ സർക്കാർ ദൗർബ്ബല്യമായി കാണരുതെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. കടകളുടെ പ്രവർത്ത സമയം രാത്രി എട്ടുമണി വരെ നീട്ടി. ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ അഞ്ചു ദിവസം ഇടപാടുകാർക്കു പ്രവേശനം നൽകാനും തീരുമാനം.

രോഗ സ്ഥിരീകരണ നിരക്ക് പതിനഞ്ചു ശതമാനത്തിനു മുകളിൽ ഉള്ള പ്രദേശങ്ങളിൽ ഇളവുകൾ ബാധകമാവില്ല. അല്ലാത്ത പ്രദേശങ്ങളിൽ കടകൾ രാത്രി എട്ടു മണി വരെ തുറക്കാൻ അനുമതി നൽകും.യ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ബാങ്കുകളിൽ ഇടപാടുകാർക്കു പ്രവേശിക്കാം. നിലവിൽ മൂന്നു ദിവസമാണ് ബാങ്ക് ഇടപാടുകൾക്ക് അനുമതിയുള്ളത്.